കൊല്ലം: അദ്ധ്യാപക നിയമനവും പഠനസാമഗ്രികൾ തയ്യാറാക്കലും പൂർത്തിയാകാത്തതിനാൽ, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങാൻ ഇനിയും ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരും.
യു.ജി.സി ജനുവരി അവസാനം വരെ വിൻഡോ തുറന്നാലും അപേക്ഷ സമർപ്പിക്കാനാവാത്ത അവസ്ഥയാണ്. അടുത്ത ജൂലായിൽ മാത്രമേ ഇനി അപേക്ഷിക്കാനാകു. സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിച്ചാലേ, പരിശോധനകളടക്കം പൂർത്തിയാക്കി 2022 നവംബറിലെങ്കിലും കോഴ്സ് തുടങ്ങാനാകൂ.
പുതുതായി നിയമിക്കുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് സർവകലാശാല തുടങ്ങാൻ തീരുമാനിച്ചിട്ടുള്ളത്.
12 ബിരുദ കോഴ്സുകളുടെയും 5 ബിരുദാനന്തര കോഴ്സുകളുടെയും പഠനസാമഗ്രികൾ തയ്യാറാക്കേണ്ടത്. കഴിഞ്ഞ നവംബർ ആദ്യമാണ് സംസ്ഥാന സർക്കാർ ഓപ്പൺ സർവകലാശാലയ്ക്കായി 118 അദ്ധ്യാപക, അനദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാല നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിയമന നടപടികൾ പൂർത്തിയാകാൻ ഇനിയും ഒന്നര മാസത്തിലേറെ എടുക്കും. അതിന് ശേഷമേ പഠനസാമഗ്രികൾ തയ്യാറാക്കിത്തുടങ്ങൂ.
അംഗീകാരം യു.ജി.സി പരിശോധനയ്ക്ക് ശേഷം
ആദ്യമായി കോഴ്സ് ആരംഭിക്കുന്നതിനാൽ യു.ജി.സി അധികൃതരെത്തി പരിശോധന നടത്തിയ ശേഷമേ അംഗീകാരം നൽകൂ. അദ്യഘട്ടത്തിൽ മൂന്ന് വർഷത്തേക്കാകും അനുമതി. പഠനസാമഗ്രികൾ, അദ്ധ്യാപകരുടെ വിവരങ്ങൾ എന്നിവയ്ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശങ്ങളും അപേക്ഷയിൽ വ്യക്തമാക്കണം. കൊല്ലം ബൈപ്പാസ് റോഡിൽ കുരീപ്പുഴയിലുള്ള സർവകലാശാലയുടെ താത്കാലിക ആസ്ഥാനത്തിന് 10,000 ചതുരശ്രയടി വിസ്തീർണമേയുള്ളു. ഓഫീസ്, ലാബ്, സെമിനാർ ഹാൾ തുടങ്ങിയവ സഹിതം കുറഞ്ഞത് 15,000 ചതുരശ്രയടിയെങ്കിലും വേണമെന്നാണ് യു.ജി.സി മാനദണ്ഡം. കൂടുതൽ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
ലോഗോയിലും തീരുമാനം നീളുന്നു
ഗുരുദേവന്റെ ചിത്രവും സന്ദേശവുമുള്ള ലോഗോ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായുള്ള വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്ത് സർവകലാശാല അധികൃതർക്ക് കൈമാറിയിട്ട് മൂന്നാഴ്ചയിലേറെയായി. എന്നാൽ ലോഗോ അംഗീകരിക്കാൻ സിൻഡിക്കേറ്റ് യോഗം ഇതുവരെ ചേർന്നിട്ടില്ല. നിശ്ചിത അജൻഡകൾ തികയാതെ സിൻഡിക്കേറ്റ് ചേരാനാകില്ലെന്നാണ് അധികൃതരുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |