തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഒാക്സിജൻ ദൗർലഭ്യമുണ്ടാകാതിരിക്കാൻ സംസ്ഥാന തലത്തിലും ജില്ലകളിലും ഓക്സിജൻ വാർ റൂം സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓക്സിജൻ ലഭ്യത മോണിറ്റർ ചെയ്യാൻ ഹോം സെക്രട്ടറിയുടെ കീഴിൽ കമ്മിറ്റിയും രൂപീകരിച്ചു.
പൊലീസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റർ മനേജ്‌മെന്റ് വകുപ്പുകളിലെയും ഓക്സിജൻ വിതരണത്തിലെ കേന്ദ്ര ഏജൻസിയായ പെസോയിലെയും നോമിനികൾ ഇതിലുണ്ടാകും. വാർ റൂമുകളിൽ ഓക്സിജൻ മൊഡ്യൂൾ തയ്യാറാക്കി കൊവിഡ് ജാഗ്രതാ പോർട്ടലിൽ ചേർക്കും.
ഒാരോ ജില്ലയിലെയും ഓക്സിജൻ സ്റ്റോക്കിന്റെ കണക്ക് കളക്ടർമാരുടെ നേതൃത്വത്തിൽ ശേഖരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിൽ ആശുപത്രികളിലെ ഓക്സിജൻ വിതരണവും ഏകോപനവും പരിശോധിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ കമ്മിറ്റിയെ നിയോഗിച്ചു. ഓക്സിജൻ സിലിണ്ടറുകളുടെ അഭാവം മൂലം ഗുരുതര സാഹചര്യങ്ങളുണ്ടാകാതിരിക്കാൻ ജില്ലയിലെ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളെ തൊട്ടടുത്ത കൊവിഡ് ആശുപത്രിയുമായി ബന്ധിപ്പിക്കും.
കോട്ടയം ജില്ലയിൽ സംസ്ഥാനത്തെ തന്നെ ആദ്യത്തെ ഓക്സിജൻ പാർലർ മണർകാട് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി.എഫ്.എൽ.ടി.സിയിൽ പ്രവർത്തനമാരംഭിച്ചു. സ്വകാര്യ വ്യവസായ ശാലകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഓക്സിജൻ സിലിണ്ടറുകൾ ശേഖരിക്കുന്നത് സജീവമായി നടന്നുവരുന്നു. ഇന്നലെ ഉച്ചവരെ 146 സിലിണ്ടറുകൾ ശേഖരിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലെ ഓക്സിജൻ സിലിണ്ടറുകൾ ചികിത്സാ ആവശ്യത്തിനുപയോഗിക്കും. തൃശൂരിൽ ഓക്സിജൻ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം എത്രയെന്ന് പഠിക്കുന്നതിനും ഒരുക്കങ്ങൾ നടത്തുന്നതിനുമായി ജില്ലാ വികസന സമിതി ഓഫീസറുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു. കണ്ണൂരിലെ മുഴുവൻ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും ഓക്സിജൻ മാനേജ്‌മെന്റിന് പ്രത്യേക പദ്ധതി തയ്യാറാക്കും. കാസർകോട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും.
ഒാക്സിജൻ വാഹനങ്ങളിൽ
എമർജൻസി സ്റ്റിക്കർ
ഓക്സിജൻ സിലിണ്ടർ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ഓക്സിജൻ എമർജൻസി വെഹിക്കിൾ എന്ന സ്റ്റിക്കർ പതിക്കണം. വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസിൽ വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിലാണ് സ്റ്റിക്കർ പതിക്കേണ്ടത്. തിരക്കിൽ വാഹനങ്ങൾ പരിശോധന ഒഴിവാക്കി വേഗം കടത്തിവിടാൻ ഇത് പൊലീസിനെ സഹായിക്കും. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിലും സമാന രീതിയിൽ സ്റ്റിക്കർ പതിക്കണം. ഇക്കാര്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേകശ്രദ്ധ പതിപ്പിക്കും. ഏകോപനത്തിന് ആരോഗ്യ,ആഭ്യന്തര,വ്യവസായ സെക്രട്ടറിമാരുടെ സമിതിയുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |