തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുമായി സംവദിക്കാനും സംശയ നിവാരണം വരുത്താനും കഴിയുന്ന വിധത്തിലുള്ള പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന പ്രവാസി വ്യവസായികളുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.
കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുമായി കൂടിയാലോചിച്ച് കാര്യങ്ങൾ ചെയ്തു വരികയാണ്. ചില സ്ഥലങ്ങളിൽ പൊതു പഠനമുറി സജ്ജീകരിക്കേണ്ടിവരും. ഒരു സ്കൂളിൽ എത്ര ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമാണെന്ന് കൃത്യമായ കണക്കെടുക്കും. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കണക്ക് ക്രോഡീകരിക്കും. ഇക്കാര്യങ്ങളിൽ എല്ലാ പ്രവാസി വ്യവസായികളും സർക്കാരിന് പൂർണപിന്തുണ പ്രഖ്യാപിച്ചു.
ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, എം.എ. യൂസഫലി, ഡോ. രവിപിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ. എം. അനിരുദ്ധൻ, ഒ.വി. മുസ്തഫ, സി.വി. റപ്പായി, ജെ. കെ. മേനോൻ, യു.എ. നസീർ, ഡോ. പി. മുഹമ്മദലി, ഡോ. മോഹൻ തോമസ്, അദീബ് അഹമ്മദ്, കെ.വി. ഷംസുദ്ദീൻ, ഡോ. സിദ്ദിഖ് അഹമ്മദ്, രവി ഭാസ്കരൻ, നാസർ, കെ. മുരളീധരൻ, രാമചന്ദ്രൻ ഒറ്റപ്പാത്ത്, സുനീഷ് പാറക്കൽ, മുഹമ്മദ് അമീൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |