തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളിൽ ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവർക്ക് ജോലി ചെയ്യാൻ എല്ലാ സൗകര്യവും ഒരുക്കുമെന്നും ഇക്കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
അത്യാഹിത വിഭാഗങ്ങളിലും ഒ.പികളിലും സി.സി ടി.വി സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളും അതിന് സംവിധാനമൊരുക്കണം. അക്രമം നടന്നാൽ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. ഒ.പികളിലും അത്യാഹിത വിഭാഗത്തിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ വിമുക്തഭടന്മാരെ തിരഞ്ഞെടുക്കണം. നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല. സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. മെഡിക്കൽകോളേജ് ആശുപത്രികളിൽ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണം. നിലവിലുള്ള ഏജൻസികളുടെ കാലാവധി തീരുന്ന മുറയ്ക്ക് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ഇന്റലിജൻസ് എ.ഡി.ജി.പി ടി.കെ. വിനോദ്കുമാർ, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി വിജയ് സാക്കറെ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |