കൊച്ചി: പി.സി. ജോർജിന്റെ വെണ്ണലയിലെ വിവാദ പ്രസംഗത്തിൽ സമുദായികഐക്യം തകർക്കുന്നതും മതസ്‌പർദ്ധ വളർത്തുന്നതുമായ പ്രകോപനപരമായ പരാമർശങ്ങളുണ്ടെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി പി.സി. ജോർജ് നൽകിയ
മുൻകൂർജാമ്യ ഹർജി കോടതി തള്ളി.
വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തോടനുബന്ധിച്ച് മേയ് എട്ടിന് പി.സി. ജോർജ് നടത്തിയ പ്രസംഗം മതവിദ്വേഷം വളർത്തുന്നതാണെന്ന ആരോപണത്തെത്തുടർന്ന് പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
സമാനമായ മറ്റൊരു കേസിൽ ഏപ്രിൽ 30ന് തിരുവനന്തപുരത്ത് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തരുതെന്ന് വ്യവസ്ഥയിൽ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചെങ്കിലും ജോർജ് നിർദ്ദേശം ലംഘിച്ചു. കോടതി നിർദ്ദേശത്തിന് വിലനൽകാത്ത നടപടി മുൻകൂർജാമ്യം നൽകാൻ തടസമാണെന്ന് ജില്ലാ അഡി. സെഷൻസ് കോടതി ജഡ്‌ജി ജി. ഗിരീഷിന്റെ വിധിന്യായത്തിൽ പറയുന്നു. ജാമ്യാപേക്ഷ തള്ളിയതിനെതിരെ പി.സി. ജോർജ് നാളെ ഹൈക്കോടതിയെ സമീപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |