തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിന് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന് ജാമ്യം അനുവദിച്ചു. 14 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതി ഫിറോസിന് ജാമ്യം അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജനുവരി 18ന് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്നാണ് ഫിറോസ് അടക്കം 29 പ്രതികളെ റിമാൻഡ് ചെയ്തത്. 23നാണ് ഫിറോസിനെ അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്. കല്ലേറിൽ പൊലീസ് ബാരിക്കേഡ് നശിച്ചതിന് 50, 000 രൂപയുടെയും സ്വകാര്യ കാറിന്റെ ചില്ല് തകർന്നതിന് 25,000 രൂപയുടെയും നഷ്ടമുണ്ടായെന്നാണ് പൊലീസ് റിപ്പോർട്ട്. പ്രതികൾ 2500 രൂപ വീതം കെട്ടിവച്ചാണ് ജാമ്യം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |