തൃശൂർ: രോഗികളുടെ ക്ഷേമം ലക്ഷ്യമിട്ട് 'ഡോക്ടറോടു ചോദിക്കാം പരിപാടി' അര നൂറ്റാണ്ട് മുൻപ് കൊണ്ടുവന്ന വിശാല മനസ്‌കനും ദീർഘദർശിയുമായിരുന്നു ഡോ. പി. കെ. വാര്യർ. ഇന്നത്തെ പോലെ ആരോഗ്യ പ്രസിദ്ധീകരണങ്ങളോ ആശയവിനിമയ സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്ത് സംശയങ്ങൾ ഉന്നയിച്ച് ആര്യവൈദ്യശാലയിലേക്ക് അമ്പത് മുതൽ നൂറു വരെ കത്തുകൾ പ്രതിദിനം വന്നുകൊണ്ടിരുന്നു. കേരളത്തിന് പുറത്തുള്ളവരുടെ കത്തുകളും അവയിലുണ്ടാകും. സംശയങ്ങൾ ചോദിച്ചുള്ള ദീർഘമായ കത്തുകളാകും പലതും.
എല്ലാറ്റിനും മറുപടി കൊടുക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ഡോക്ടർമാരുടെ ഉച്ചയ്ക്ക് ശേഷമുള്ള ജോലി ഇതിനനുസരിച്ച് ക്രമപ്പെടുത്തി. ഇവ വായിച്ച് മരുന്നു തയ്യാറാക്കും പോലെ പ്രധാനകാര്യങ്ങൾ മാത്രമാക്കി കുറുക്കിയെടുക്കാൻ അദ്ദേഹം ജൂനിയർ ഡോക്ടർമാരെ ചുമതലപ്പെടുത്തി. തുടർന്ന് അവ ചീഫ് ഫിസിഷ്യനെ കാണിക്കും. മറുപടി അയക്കും. രോഗവിവരം വച്ച് മരുന്നും നിർദ്ദേശിച്ചു.
ഭക്ഷണത്തിൽ പാലിക്കേണ്ട ക്രമത്തെക്കുറിച്ചും കിടത്തി ചികിത്‌സ വേണ്ടതിന്റെ കാര്യവും വ്യക്തമായി സൂചിപ്പിച്ചിരുന്നുവെന്ന് കുറ്റിപ്പുറം അഷ്ടാംഗ ആയുർവേദ കോളേജ് പ്രിൻസിപ്പാൾ അഷ്ടവൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി 'കേരളകൗമുദി"യോട് പറഞ്ഞു. 1977 മുതൽ 88 വരെ അദ്ദേഹത്തിന്റെ പിതാവ് ആര്യവൈദ്യശാലയിൽ ജോലി ചെയ്തിരുന്നു.
വരുന്ന കത്തുകളിൽ ആര്യവൈദ്യശാലയുടെ തീയതി സഹിതമുള്ള സീൽ വയ്ക്കും. ആ കൃത്യനിഷ്ഠയ്ക്കും രോഗികളോടുള്ള അനുകമ്പയ്ക്കും കാണാത്തവരോടു പോലുമുള്ള ആത്മബന്ധത്തിനും ഉദാഹരണമായിരുന്നു ആര്യവൈദ്യശാലയിൽ നിന്നുള്ള ആ മറുപടി കത്തുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |