കോഴിക്കോട്: നൂറു പൂർണചന്ദ്രൻമാരെ കണ്ടുമടങ്ങിയെങ്കിലും ആയുർവേദാചാര്യൻ പി.കെ.വാര്യരുടെ കണ്ണുകൾ ഇനിയും വെളിച്ചം പരത്തും. വാര്യരുടെ ആഗ്രഹമനുസരിച്ച് രണ്ട് കണ്ണുകളും ദാനം ചെയ്തു. വർഷങ്ങൾക്ക് മുമ്പ് നേത്ര ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയിൽ എത്തിയപ്പോഴാണ് മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചതും ആശുപത്രിക്ക് സമ്മതപത്രം ഒപ്പിട്ടു നൽകിയതും. നേത്രശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രി വിടുമ്പോൾ അന്നത്തെ കോംട്രസ്റ്റ് മെഡിക്കൽ ഡയറക്ടറായിരുന്ന ഡോ. ലൈലാ മോഹന് ഗുരുവായൂരപ്പന്റെ സ്വർണ ലോക്കറ്റ് സമ്മാനിച്ച് അനുഗ്രഹിച്ചായിരുന്നു മടക്കം.
ഇന്നലെ അദ്ദേഹത്തിന്റെ മരണ വിവരമറിഞ്ഞ കോംട്രസ്റ്റ് ആശുപത്രിയിലെ ഡോ. നിഷ വസന്തിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടക്കലിലെ വീട്ടിലെത്തി കണ്ണുകൾ ശേഖരിച്ചു. ആയിരക്കണക്കിന് രോഗികളുടെ ജീവിതത്തിന് വെളിച്ചമായി നിന്ന വൈദ്യശ്രേഷ്ഠന്റെ കണ്ണുകൾ ഇനി രണ്ടുപേരുടെ ജീവിതത്തിന് വെളിച്ചം പകരും. പ്രായം നേത്രദാനത്തിന് തടസ്സമല്ലെന്ന സന്ദേശമാണ് വാര്യരുടെ തീരുമാനത്തിലൂടെ സമൂഹത്തിന് നൽകിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |