തിരുവനന്തപുരം: കൃഷിഭവനുകൾ പേപ്പർ രഹിതമാക്കി ഈ വർഷം തന്നെ സ്‌മാർട്ടാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. കൃഷി ഓഫീസർമാർ ഡോക്‌ടർമാരെ പാേലെ പ്രവർത്തിക്കേണ്ടവരാണ്. അവർ ഓഫീസുകളിൽ ഫയലും നോക്കിയിരുന്നാൽ പോര, കൃഷിയിടങ്ങളിൽ പോയി വിളകൾ പരിശോധിക്കണം. വിളകൾക്ക് കേടുപാടുകളുണ്ടെങ്കിൽ കണ്ടെത്തി അത് മാറ്റുന്നതിനുള്ള മാർഗങ്ങൾ നടത്തണം. കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കും. കർഷകർക്ക് നടീൽ വസ്‌തുക്കൾ ഉൾപ്പെടെ നൽകുന്നതിന് ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്തും. ഓരോ കർഷകനും ഒരു സ്‌മാർട്ട് കാർഡ് നൽകും. കർഷകന് അറിയേണ്ട കാര്യങ്ങളെല്ലാം എസ്.എം.എസ് വഴി നൽകും.
കാലാവസ്ഥാ വ്യതിയാനം അറിയാൻ അഞ്ച് എക്കോളജിക്കൽ സോൺ ഉണ്ടാക്കും. വിഷമില്ലാത്ത കൃഷിക്ക് പ്രാധാന്യം നൽകും. ആദ്യ ഇ.എം.എസ് സർക്കാരാണ് പ്രകൃതിസൗഹൃദ കൃഷിക്ക് തുടക്കം കുറിച്ചത്. അത് വികസിപ്പിക്കുകയാണ്. അതിനായി ഓർഗാനിക് കൃഷി വിപുലപ്പെടുത്തും. അട്ടപ്പാടിയിൽ ഇൻക്യുബേറ്റർ സെന്റർ സ്ഥാപിക്കും. പുട്ടുപൊടിയും എനർജി ഡ്രിങ്കും ഇവിടെ ഉണ്ടാക്കും. കാർഷിക വിളകളുടെ വിൽപ്പനയ്‌ക്ക് സിയാൽ മോഡൽ കമ്പനിയുണ്ടാക്കും. വിദേശ രാജ്യങ്ങളിലേക്ക് കാർഷിക വിളകൾ കയറ്റുമതി ചെയ്യുന്നതിന് ആ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാരുമായി ബന്ധപ്പെടുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |