തിരുവനന്തപുരം: കേരളത്തിന്റെ പ്രത്യേക സാഹചര്യവും നാളികേര കൃഷിയിലെ നിലവിലെ വരവ് ചെലവിന്റെയും അടിസ്ഥാനത്തിൽ കൊപ്രയുടെ താങ്ങുവിലയിൽ വർദ്ധന ഉണ്ടാകണമെന്ന് കേന്ദ്രവിലനിർണയ കമ്മിഷനോട് കൃഷിമന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടു. 2023 സീസണിലേക്കുള്ള കൊപ്രയുടെ താങ്ങുവില നിർണയിക്കുന്നതിനുള്ള അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് കമ്മിഷന്റെ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളികേര മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് കൊപ്ര പ്രൈസ് പോളിസി യോഗം സംസ്ഥാനത്ത് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം ഫീൽഡ് സന്ദർശനത്തിനു കൂടിയാണ് കമ്മിഷൻസംഘം കേരളത്തിൽ എത്തിയത്. കോസ്റ്റ് ആൻഡ് പ്രൈസസ് കമ്മിഷൻ ചെയർമാൻ പ്രൊഫ. വിജയ് പോൾ ശർമ്മ, സാമ്പത്തിക ഉപദേഷ്ടാവ് മുഹമ്മദ് നസിമുദ്ദീൻ, ഡെപ്യൂട്ടി ഡയറക്ടർ ലീന കുമാർ, അസി.ഡയറക്ടർ സലാം സുന്ദർ സിംഗ്, സംസ്ഥാന കാർഷിക വിലനിർണയ ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ, കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി.അശോക്, കൃഷി ഡയറക്ടർ ടി.വി.സുഭാഷ്, നാളികേര വികസന ബോർഡ്, കേരഫെഡ്, കയർ ബോർഡ്, കർഷകോത്പാദക കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |