SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.22 PM IST

രണ്ടു പതിറ്റാണ്ടിന്റെ പ്രയത്നം; മകളുടെ പേരിൽ നെൽവിത്ത് വികസിപ്പിച്ച് കർഷകൻ ,​ ശാസ്ത്ര അംഗീകാരവും പേറ്റന്റും ഉടൻ

gopika-

പാലക്കാട്: സൂര്യോദയമാവുമ്പോൾ പാടത്ത് നെൽച്ചെടികളെ ഉറ്റുനോക്കി മണിക്കൂറുകൾ ചെലവഴിക്കുന്ന ശശിധരന് എന്തോ കുഴപ്പമുണ്ടെന്നാണ് ഇരുപതുവർഷം മുമ്പ് നാട്ടുകാർ സംശയിച്ചത്. അതൊന്നും കാര്യമാക്കാതെയുള്ള കാത്തിരിപ്പിനും പ്രയത്നത്തിനും ഇപ്പോൾ ശാസ്ത്രലോകത്തിന്റെ അംഗീകാരം കിട്ടാൻ പോകുന്നു. കേരളത്തിൽ സ്വന്തം നിലയിൽ നെൽവിത്ത് വികസിപ്പിച്ച ആദ്യ കർഷകൻ ആകാനൊരുങ്ങുകയാണ് അമ്പത്തഞ്ചുകാരനായ മലപ്പുറം പുലാമന്തോൾ ചോലപ്പറമ്പത്ത് സി.ശശിധരൻ. ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചതിനോട് കിടപിടിക്കുന്നതും മികച്ചതുമാണിത്. നെൽവിത്തിന് സ്വന്തം മകളുടെ പേരുമിട്ടു 'ഗോപിക'.

സ്വന്തമായി പാടമില്ലാത്ത ശശിധരൻ, പാട്ടത്തിനെടുത്തായിരുന്നു പരീക്ഷണം. കേന്ദ്ര കാർഷികമന്ത്രാലയത്തിന്റെ ബൗദ്ധിക സ്വത്തവകാശ സെല്ലിൽ പേറ്റന്റുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. ഒരേക്കറിലേറെ പാടത്ത് വിളയിക്കുന്ന ഈ നെല്ലാണ് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്. ബാക്കിവരുന്നത് നാട്ടുകാർക്ക് വിൽക്കും. അമ്മ കോചിയും ഭാര്യ സരസ്വതിയും മക്കളായ ധനേഷും സനേഷും അഭിലാലും ഗോപികയും അടങ്ങിയതാണ് കുടുംബം.

പരീക്ഷണ നാളുകൾ

2002ൽ 30 സെന്റിലാണ് പരീക്ഷണം തുടങ്ങിയത്. ഐശ്വര്യ, ജ്യോതി തുടങ്ങിയ വിത്തുകളുടെ കൃത്രിമപരാഗണം നടത്തുന്നതിനായി രാവിലെ ആറുമുതൽ പാടത്തു തനിച്ചിരിക്കും. വർഷങ്ങളോളം ഇതുതുടർന്നു. 2010ലാണ് ഇവയുടെ സങ്കര ഇനം കതിരിട്ടത്. മൂന്നര വർഷംകൊണ്ട് ഏഴു കൃഷികൾ നടത്തി വേറിട്ട നെല്ലിനമാക്കി.

ശാസ്ത്രജ്ഞർ ഇടപെടുന്നു

ശാസ്ത്രീയ അടിത്തറയ്ക്കായി 2013ൽ, കർഷകരുടെ കണ്ടുപിടിത്തങ്ങൾക്ക് അംഗീകാരം നൽകുന്ന ഏജൻസിയായ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷന് അപേക്ഷ നൽകി. ഇവരുടെ നിർദ്ദേശപ്രകാരം കാർഷിക സർവകലാശാല പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തിൽ വിത്ത് നൽകി. മൂന്നുവർഷം ഇവരുടെ മേൽനോട്ടത്തിൽ മറ്റുനെല്ലിനങ്ങൾ ഉൾപ്പെടുത്തി കൃഷി നടത്തി. ഐശ്വര്യ, ജ്യോതി, ജയ, നാടൻ ഇനമായ ചേറ്റാടി, മഹാമായ, ഉമ, തമിഴ്നാട് കാർഷിക സർവകലാശാലയുടെ സി.ഒ.ആർ.എച്ച്-4,5, സഹ്യാദ്രി നെല്ലിനങ്ങളും ഗോപികയും ഒരേപാടത്ത് പലഭാഗത്തായി കൃഷി ചെയ്തു. ഒരു കതിരിൽ 120 നെന്മണികളും കതിരിന് 15 സെ.മീറ്റർ നീളവുമൊക്കെയായി ഗോപിക വിജയിച്ചു. 100 നെന്മണികൾക്ക് 26.31 ഗ്രാം തൂക്കം ലഭിച്ചു.

ഗുണമേന്മ

ഉരുണ്ട സ്വാദേറിയ അരി. പാലക്കാടൻ മട്ടയോടു ചേർത്തുവയ്ക്കാം. വർഷം മൂന്നു വിളവ്. രോഗപ്രതിരോധ ശേഷി കൂടുതൽ

വിളവ്

ഒരേക്കറിൽ

3.2 ടൺ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PADDY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.