തിരുവനന്തപുരം: ശമ്പളം കൊടുക്കേണ്ടത് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വമാണെന്നും, അതിൽ സർക്കാരിന് പങ്കില്ലെന്നും പറയുന്ന ഗതാഗത മന്ത്രി, സ്വന്തം വകുപ്പിൽ ഇടപെടാനുളള ശേഷിക്കുറവാണ് കാണിക്കുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ട്രാൻസ്‌പോർട്ട് എംപ്ലോയിസ് യൂണിയന്റെ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ നടന്ന ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ സർക്കാർ കേരളം ഭരിക്കുമ്പോൾ ജോലി ചെയ്തിട്ട് കൂലിക്കായി കെ.എസ്.ആർ.ടി.സി തൊഴിലാളികൾ സമരം ചെയ്യുന്നത് സർക്കാരിന് അപമാനമാണ്. മാദ്ധ്യമങ്ങളിൽ കൂടി തൊഴിലാളികളെ ഇനിയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചാൽ പലതും പരസ്യമായി പറയാൻ തങ്ങളും തയ്യാറാകും. അത് വേണോയെന്ന് ബന്ധപ്പെട്ടർ ആലോചിക്കുന്നത് നല്ലതാണ്. കെ.എസ്.ആർ.ടി.സിയെ പൊതുമേഖലയിൽ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊതു ഗതാഗത വകുപ്പായി മാറ്റി സർക്കാർ ഏറ്റെടുക്കണമെന്ന് പന്ന്യൻ ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാൻ എല്ലാ ജില്ലകളിലും ബഹുജന കൺവെൻഷൻ നടത്തുമെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു.
ശമ്പളം തരാൻ തയ്യാറാകാത്ത മാനേജ്‌മെന്റിന്റെയും ഇടപെടാൻ തയ്യാറാകാത്ത സർക്കാരിന്റെയും നിലപാടിൽ പ്രതിഷേധിച്ച് അനിശ്ചിത കാല പണിമുടക്ക് നടത്തേണ്ടി വരുമെന്ന് എംപ്ലോയിസ് യുണിയൻ ജനറൽ സെക്രട്ടറി എം.ജി. രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |