തൃശൂർ/കൊരട്ടി: എറണാകുളത്തും കൊരട്ടിയിലുമായി ആറ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ കണ്ടെത്തിയ കേസിലെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി സലിം വിദേശത്തേക്ക് കടന്നെന്ന് സൂചന. ഇയാളെ പിടികൂടിയാലേ പ്രതികളുടെ തീവ്രവാദ ഇടപാടുകളും രാജ്യാന്തര ബന്ധങ്ങളും സംബന്ധിച്ചുള്ള സംശയങ്ങൾ സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസിന്റെ നിലപാട്. മറ്റ് പ്രതികളുടെ വിദേശ യാത്രകൾ സലിമിനൊപ്പമായിരുന്നെന്നും വിവരമുണ്ട്. സലിമിന്റെ കൂട്ടാളി ഇബ്രാഹിമും ഒളിവിലാണ്.
സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന് പിന്നിൽ സംസ്ഥാനത്തും രാജ്യത്തിന് പുറത്തും വ്യാപിച്ചുകിടക്കുന്ന ശൃംഖലയാണെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. എന്നാൽ പൊലീസിന് മുഖ്യപങ്കുള്ള അന്വേഷണ സംഘം രൂപീകരിക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം. അന്താരാഷ്ട്ര ബന്ധമുള്ള കേസാണെങ്കിലും കൈമാറുന്നത് നാണക്കേടാണെന്ന നിലപാടിലാണ് ചില ഉയർന്ന ഉദ്യോഗസ്ഥർ.
അതേസമയം ഇത്തരം കേസുകൾ അന്വേഷിക്കുന്നതിലെ പരിചയക്കുറവ് പൊലീസിന് വലിയ കടമ്പയാകുമെന്നും ആശങ്കയുണ്ട്. അതേസമയം എറണാകുളത്ത് നിന്ന് പിടികൂടിയ സിം കാർഡുകൾ പരിശോധിക്കുന്നതിന് ബി.എസ്.എൻ.എൽ, ഐഡിയ, ജിയോ തുടങ്ങിയ കമ്പനികൾക്ക് ഫോൺ നമ്പർ കൈമാറി.
വിവരം നൽകിയത് ഇബ്രാഹിം
സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തി കോഴിക്കോട്ട് പിടിയിലായ മലപ്പുറം, കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്.ഐ നൽകിയതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇയാൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട്ടും തൃശൂരിലും പ്രവർത്തിച്ചിരുന്ന സമാന്തര എക്‌സ്‌ചേഞ്ചുകൾ കണ്ടെത്തിയതെന്നാണ് വിവരം. കൊരട്ടിയിൽ അറസ്റ്റിലായ ആളൂർ ഹക്കിം, പറോക്കാരൻ നിഥിൻ, വള്ളിക്കപ്പെറ്റ റിഷാദ് എന്നിവർ ഒന്നിലധികം തവണ വിദേശത്തേക്ക് കടന്നിട്ടുണ്ട്. സമാന്തര എക്‌സ്‌ചേഞ്ച് നടത്തിപ്പിന്റെ കേന്ദ്രമായ ബംഗളൂരു സംഘവുമായി പ്രതികൾക്കുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
തീവ്രവാദപരിശീലനം നേടി ?
പ്രതിയായ റിഷാദിന് തീവ്രവാദ പരിശീലനം ലഭിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്തപ്പോൾ, എക്‌സ്‌ചേഞ്ചിലേക്ക് വിളിച്ചിരുന്നവർ ആരെല്ലാമാണെന്നും മറ്റ് വിശദാംശങ്ങളും ലഭ്യമായിട്ടില്ല. ഓട്ടോമാറ്റിക് സംവിധാനമായതിനാൽ ഈ വിവരം അറിയില്ലെന്നായിരുന്നു മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |