ഉദിയൻകുളങ്ങര: ഷാരോണിന്റെ മരണത്തിൽ ആദ്യംമുതൽ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നെങ്കിലും തുടക്കത്തിൽ കേസ് അന്വേഷിക്കുന്നതിൽ പാറശാല പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണം ശക്തമായി. സുഹൃത്തായ യുവതി നൽകിയ കഷായവും ജ്യൂസും കഴിച്ചതാണ് മരണത്തിന് കാരണമെന്ന് തുടക്കത്തിൽതന്നെ ഷാരോണിന്റെ മാതാപിതാക്കളും ബന്ധുക്കളും പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും ആദ്യഘട്ടത്തിൽ അത് മുഖവിലയ്ക്കെടുത്തില്ലെന്നാണ് ആരോപണം.
കഷായം നൽകിയതും മരണക്കിടക്കയിൽ നിന്നുള്ള ഷാരോണിന്റെ വാട്സാപ്പ് ചാറ്റുകളും പലതവണ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യുവതിയെ ചോദ്യം ചെയ്തുവെന്നും ദുരൂഹതയില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിലെ നിലപാട്. ഷാരോണിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം വിശദമായി അന്വേഷിക്കാമെന്ന നിലപാടും സ്വീകരിച്ചു.കഷായവും അതിൽ കലർത്തിയ തുരിശും ഗൂഗിൾ സെർച്ചുമെല്ലാം തുടക്കത്തിൽതന്നെ പാറശാല പൊലീസിനും അന്വേഷിച്ച് കണ്ടെത്താൻ കഴിയുമായിരുന്നുവെന്നും ആക്ഷേപമുണ്ട്. ഷാരോണിന്റെ മരണത്തിന് പിന്നാലെ ഓരോ ദിവസവും അവഗണിക്കാനാകാത്ത പുതിയ തെളിവുകൾ പുറത്തുവരികയും കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |