തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകവെ സംസ്ഥാന ജയിലുകളിൽ നിന്ന് ആദ്യഘട്ടത്തിൽ പരോൾ നേടി പുറത്തിറങ്ങുന്നത് 568 തടവുകാർ. 2021ൽ പരോളിന് അർഹതയുള്ളവരും 60 വയസ് കഴിഞ്ഞവരുമാണ് ഇതിൽ ഏറിയ പങ്കും. കുറച്ചുപേർ പുറത്തിറങ്ങി തുടങ്ങിയെങ്കിലും പ്രായമേറിയവരെ ഏറ്റെടുക്കാൻ ബന്ധുക്കൾ സന്നദ്ധരായി എത്തിയാൽ മാത്രമെ വിടുകയുള്ളു.
സെൻട്രൽ ജയിലുകളിലും വനിതാ, ഒാപ്പൺ ജയിലുകളിലും കഴിയുന്നവർക്കാണ് പരോൾ. മുൻവർഷത്തേതു പോലെ ജയിലുകളിൽ കൊവിഡ് വ്യാപനം ഗുരുതരമാകാതിരിക്കാനാണ് കൂടുതൽ പേർക്ക് പരോൾ അനുവദിക്കുന്നത്. നിലവിൽ രണ്ടാഴ്ചത്തേയ്ക്കാണ് പരോൾ അനുവദിച്ചിരിക്കുന്നതെങ്കിലും ഇത് നീട്ടാനും സാദ്ധ്യതയുണ്ട്. ഇതുവരെ പരോൾ ലഭിക്കാത്തവർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് കൊവിഡ് പശ്ചാത്തലത്തിൽ നൽകുന്ന പരോളിന് അർഹത. പോക്‌സോ, മനുഷ്യക്കടത്ത് ദേശവിരുദ്ധ കേസുകളിൽപ്പെട്ടവർക്ക് പരോൾ നൽകില്ല. വരും ദിവസങ്ങളിൽ കൂടുതൽ തടവുകാർക്ക് പരോൾ അനുവദിക്കാനുള്ള ശുപാർശ ജയിൽവകുപ്പ് സർക്കാരിന് സമർപ്പിച്ചേക്കും. ജയിൽ ജീവനക്കാരിൽ ഏറിയ പങ്കും കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും തടവുകാരുടെ വാക്സിനേഷൻ ഏങ്ങുമെത്തിയിട്ടില്ല. സംസ്ഥാനത്ത് 54 ജയിലുകളിലായി 8000ത്തോളം തടവുകാരാണ് ശിക്ഷിക്കപ്പെട്ട് കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |