തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രുക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് കൂടുതൽ തടവുകാരെ മോചിപ്പിക്കുന്നു. ഹൈപ്പവർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം മുതൽ പരോളിൽ ഇറങ്ങിയ 568 തടവുകാർ ഉൾപ്പെടെ 1500 ഓളം പേർക്കാണ് താത്ക്കാലിക മോചനം ലഭിക്കുന്നത്.
350 റിമാന്റ്, വിചാരണത്തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ക്രിമിനൽ പശ്ചാത്തലമില്ലാത്തവരും സ്ഥിരം കുറ്റവാളികളല്ലാത്തവരും ഒരു കേസിൽ മാത്രം ഉൾപ്പെട്ടവരും ഏഴ് വർഷത്തിന് താഴെ ശിക്ഷിക്കപ്പെടാവുന്ന വകുപ്പുകൾ ചുമത്തപ്പെട്ടവരുമായ റിമാന്റ്, വിചാരണ തടവുകാർക്കാണ് സ്വന്തം ബോണ്ടിൽ ഇടക്കാല ജാമ്യം അനുവദിക്കുന്നത്. ഹൈക്കോടതി ജഡ്ജി സി.ടി.രവികുമാർ, ആഭ്യന്ത സെക്രട്ടറി ടി.കെ ജോസ്,ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് എന്നിവരടങ്ങുന്ന ഹൈപ്പവർ കമ്മിറ്റിയുടേതാണ് തീരുമാനം.
സർക്കാർ അനുവദിച്ച പരോൾ ലഭിച്ച തടവുകാർക്കും സുപ്രീം കോടതിയുടെ ഇളവ് ബാധകമായിരിക്കും. ഇവരെക്കുടാതെ മയക്കുമരുന്ന് ദേശദ്രോഹ കുറ്റങ്ങളിൽ ഏർപ്പെടാത്ത തടവുകാർക്കും 60 കഴിഞ്ഞ പുരുഷന്മാർക്കും 50 കഴിഞ്ഞ വനിതകൾക്കും പരോൾ അനുവദിച്ചിട്ടുണ്ട്. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ജയിൽ ഡി.ജി.പി വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകി. തൊണ്ണൂറ് ദിവസത്തേക്കാണ് പരോൾ. രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവർ കമ്മിറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഒന്നിലധികം കേസിൽ ഉൾപ്പെട്ടവർ, ഇതര സംസ്ഥാനക്കാർ, മുൻ കാലത്ത് ശിക്ഷിക്കപ്പെട്ടതായി ബോധ്യമുള്ളവർ, സ്ഥിരം കുറ്റവാളികൾ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്നിവർക്ക് ജാമ്യത്തിന് അർഹതയില്ല. ജാമ്യം നൽകുന്നതിൽ പിഴവുണ്ടാവാതിരിക്കാനും അനർഹർ ഉൾപ്പെടാതിരിക്കാനും അതത് സൂപ്രണ്ടുമാർ വ്യക്തിപരമായി ശ്രദ്ധ ചെലുത്തണമെന്നും ഇക്കാര്യത്തിൽ വീഴ്ച്ച വന്നാൽ നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
കൊവിഡ്: ജയിലുകളിൽ കൂടുതൽ മുന്നൊരുക്കം
കണ്ണൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ ജയിലുകളിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ ഡി.ജി.പി ഋഷിരാജ് സിംഗ് ജയിൽ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകി. കണ്ണൂർ സെൻട്രൽ ജയിലിൽ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്തെ 55 ജയിലുകളിലും കൊവിഡ് വ്യാപനം രൂക്ഷമാകാൻ സാദ്ധ്യതയുണ്ടെന്ന് ജയിൽ അധികൃതർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് ജീവനക്കാർക്കും തടവുകാർക്കും മാസ്ക് നിർബന്ധമാക്കി.തടവുകാർക്ക് ആറ് തുണി മാസ്ക് നൽകണമെന്നും സൂപ്രണ്ടുമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. തടവുകാരെ പ്രത്യേകം ഗ്രൂപ്പുകളാക്കി തിരിച്ച് സാമൂഹിക അകലം കർശനമായി പാലിച്ചായിരിക്കണം ഭക്ഷണം നൽകേണ്ടതും താമസിപ്പിക്കേണ്ടതും.
മറ്റ് നിർദ്ദേശങ്ങൾ
മാസ്ക് നിർമ്മിക്കുന്ന ജയിലുകളിൽ അവരവർക്ക് ആവശ്യമുള്ളത് സ്വന്തമായി നിർമ്മിക്കണം
അല്ലാത്ത ജയിലുകളിൽ മാസ്ക് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കണം
കൊവിഡ് രോഗ ലക്ഷണമുള്ളവരെ പ്രത്യേകം ബ്ലോക്കിൽ പാർപ്പിക്കണം
ജീവനക്കാർ ജയിലിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം
തടവുകാർക്കിടയിൽ സാമൂഹിക അകലം പാലിക്കാൻ ക്രമീകരണമൊരുക്കണം
തടവുകാർക്ക് വാക്സിൻ ഉറപ്പാക്കണം
ജയിലിൽ തെർമൽ സ്കാനർ, പൾസ് ഓക്സോ മീറ്റർ, സാനിറ്റൈസർ എന്നിവ ആവശ്യത്തിനനുസരിച്ച് ഉറപ്പാക്കണം. എല്ലാ തടവുകാർക്കും മുൻഗണനാ ക്രമത്തിനനുസരിച്ച് വാക്സിൻ നൽകാനുള്ള ക്രമീകരണങ്ങളും ഒരുക്കണം. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോളിനുള്ള നടപടിയും സ്വീകരിക്കണം. ഇതിൽ അർഹമായ കൂടുതൽ പേരെ ഉൾപ്പെടുത്തണം. ഈ വർഷം പരോളിന് അർഹതയുള്ളവർക്കും അപേക്ഷ നൽകിയവർക്കും ഇതിന്റെ ആനകൂല്യം ലഭിക്കും.
നിലവിൽ രണ്ടാഴ്ചത്തെ അടിയന്തര പരോൾ അനുവദിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. രോഗവ്യാപനം കൂടുകയാണെങ്കിൽ പരോൾ കാലാവധി നീട്ടാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |