പാസ്‌വേഡ് സഹോദരിക്ക് അയച്ചു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു
ബംഗളൂരു: കർണാടകയിൽ പൊലീസ് ക്വാർട്ടേഴ്സിൽ കോൺസ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം. ലക്ഷ്മി പ്രിയയാണ് (26) മരിച്ചത്. മൊബൈൽ ഫോണിന്റെ പാസ്‌വേഡ് സഹോദരി ജയശ്രീക്ക് വാട്സാപ്പിൽ അയച്ചിരുന്നു. ഇതിൽ സംശയം തോന്നി സഹോദരി തിരിച്ചുവിളിച്ചെങ്കിലും ലക്ഷ്മി ഫോൺ എടുത്തില്ല. തുടർന്ന് ലക്ഷ്മിയുടെ ഭർത്താവ് രാജേഷിനെ ബന്ധപ്പെട്ടപ്പോഴാണ് മരണവിവരം അറിയുന്നത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി.
കെ.ആർ പുരം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ രാജേഷ് ആരാധ്യയുമായി 2023 മേയ് 11നായിരുന്നു ലക്ഷ്മി പ്രിയയുടെ വിവാഹം. പിന്നാലെ ഭർത്താവും, ഭർതൃവീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മയായ ലക്ഷ്മി പ്രിയ, പ്രസവത്തെ തുടർന്ന് ആറ് മാസത്തോളം സ്വന്തം വീട്ടിലായിരുന്നു താമസം. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നാണ് രാജേഷ് പറയുന്നത്.