ന്യൂഡൽഹി: ഗോവയിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുന്നത് തടയാൻ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്ന് എൻ.സി.പി നേതാവ് ശരത് പവാർ പറഞ്ഞു. എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ, ശിവസേനാനേതാവ് സഞ്ജയ് റൗത്ത് എന്നിവരുടെ നേതൃത്വത്തിൽ മുംബയിൽ കോൺഗ്രസ് അടക്കം പാർട്ടികളുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
2017ലെ തിരഞ്ഞെടുപ്പിൽ 17 സീറ്റു നേടി ഏറ്റവും വലിയ കക്ഷിയായെങ്കിലും നിർണായക നീക്കങ്ങൾക്കൊടുവിൽ 13 സീറ്റിൽ മാത്രം ജയിച്ച ബി.ജെ.പി ഭരണം പിടിക്കുകയായിരുന്നു. ഇതാവർത്തിക്കാതിരിക്കാനാണ് ശ്രമമെന്നും പവാർ ചൂണ്ടിക്കാട്ടി. 2017നെ അപേക്ഷിച്ച് ആം ആദ്‌മി, തൃണമൂൽ എന്നീ പാർട്ടികളും ഗോവയിൽ സജീവമായ സാഹചര്യത്തിൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാനിടയുണ്ടെന്നും പവാർ സൂചിപ്പിച്ചു.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫെലേറിയയെ തട്ടിയെടുത്താണ് തൃണമൂൽ ഗോവയിൽ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. മേഘാലയിൽ അടക്കം പാർട്ടി എം.എൽ.എമാരെ തട്ടിയെടുത്ത തൃണമൂലിനോട് അകലം പാലിക്കുന്ന കോൺഗ്രസ് ഗോവയിൽ തീരുമാനം മാറ്റുമോ എന്നതാണ് കണ്ടറിയേണ്ടത്.
യു.പിയിൽ എസ്.പി-എൻ.സി.പി സഖ്യം
ഉത്തർപ്രദേശിൽ സമാജ്‌വാദിപാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് പവാർ അറിയിച്ചു. ഉത്തർപ്രദേശിലെ വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും 13 ബി.ജെ.പി എം.എൽ.എമാർ കൂടി പാർട്ടി വിട്ട് സമാജ്‌വാദിപാർട്ടിയിൽ ചേരുമെന്നും മന്ത്രി സ്വാമി പ്രസാദ് മൗര്യ അടക്കം നാല് എം.എൽ.എമാരുടെ രാജി പരാമർശിച്ച് അദ്ദേഹം പറഞ്ഞു. സമുദായിക ധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിൽ വോട്ടർമാർ ഇതിന് മറുപടി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |