തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരം ഫോർട്ട് അസി. കമ്മിഷണർ ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ മുൻ എം.എൽ.എ പി.സി.ജോർജ് വീണ്ടും ജാമ്യവ്യവസ്ഥ ലംഘിച്ചതായി പൊലീസ് വിലയിരുത്തൽ. ഇന്നലെ രാവിലെ 11ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹാജരാകാൻ കഴിയില്ലെന്ന് ആദ്യം രേഖാമൂലം അറിയിച്ച ജോർജ്, തൃക്കാക്കരയിൽ പ്രചാരണത്തിന് പോകുകയാണെന്ന് പിന്നീട് ഇ- മെയിലിലൂടെയും അറിയിച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥയുടെ ലംഘനമാണിതെന്നും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനോട് ഇന്ന് നിയമോപദേശം തേടിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഫോർട്ട് പൊലീസ് പറഞ്ഞു.
കേസിൽ നേരത്തെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് വീണ്ടും അറസ്റ്റിലായി തിരുവനന്തപുരത്ത് ജയിലിൽ കഴിഞ്ഞ ജോർജിന് കഴിഞ്ഞ ദിവസം ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂർണമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയായിരുന്നു ജാമ്യം. ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോർജും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഇത് ലംഘിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |