തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷുമായി ചേർന്ന് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്നും ഉടനെ മടങ്ങിപ്പോകാമെന്നും പറഞ്ഞ്, പി.സി.ജോർജിനെ വിളിച്ചുവരുത്തിയ പൊലീസ്, സോളാർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ അദ്ദേഹത്തെ പൊടുന്നനെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യത്തിൽ വിട്ടു. പുറത്തിറങ്ങിയ ജോർജ് മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളുയർത്തിയതോടെ രംഗം കൂടുതൽ കലുഷമായി. മുൻ എം.എൽ.എയും മുൻ ചീഫ് വിപ്പുമാണെന്ന പരിഗണനപോലും നൽകാതെയായിരുന്നു പൊലീസ് നീക്കം.
തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ഇന്നലെ നാടകീയ രംഗങ്ങൾക്കു തുടക്കം. ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് പി.എ, ഗൺമാൻ, ഡ്രൈവർ എന്നിവർക്കൊപ്പം രാവിലെ പുറപ്പെട്ട ജോർജ്ജ് പത്തരയോടെയാണ് ഗസ്റ്റ്ഹൗസിലെത്തിയത്. ക്രൈംബ്രാഞ്ച് എസ്.പി എസ്.മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഗൂഢാലോചനക്കേസിൽ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കേ ഉച്ചയോടെ കന്റോൺമെന്റ് അസി.കമ്മിഷണർ വി.എസ്.ദിൻരാജ്, മ്യൂസിയം സി.ഐ പി.എസ്.ധർമ്മജിത്ത് എന്നിവരടങ്ങിയ സംഘം എത്തി ജോർജ്ജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ.ആർ. ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 10ന് വൈകിട്ട് നാലിന് തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചുവരുത്തി തന്നെ ലൈംഗികഉദ്ദേശത്തോടെ സമീപിച്ച് കടന്നുപിടിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ബലപ്രയോഗം നടത്തിയെന്നുമുള്ള സരിതയുടെ പരാതിയിൽ അറസ്റ്റു ചെയ്യുമെന്ന് ഉച്ചയോടെയാണ് പൊലീസ് അറിയിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354, 354 (എ) വകുപ്പുകളാണ് ചുമത്തിയത്. മൂന്നു വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന വകുപ്പുകളാണിത്.
നാടകം ഇങ്ങനെ
10.35: ജാേർജ് തൈക്കാട് ഗസ്റ്റ് ഹൗസിൽ പൊലീസിനു മുന്നിൽ
12.40: സോളാർ കേസ് പ്രതി പീഡന പരാതിയുമായി മ്യൂസിയം സ്റ്റേഷനിൽ
1.30: മ്യൂസിയം പൊലീസെത്തി കസ്റ്റഡിയിലെടുക്കുന്നു
3.50: എ.ആർ. ക്യാമ്പിൽ അറസ്റ്റ് രേഖപ്പെടുത്തുന്നു
6.30: ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ
9.00:കോടതി ജാമ്യം അനുവദിച്ചു
മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ് ഡോണായ ഫാരിസ് അബൂബക്കറാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതൽ പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളെയും രാഷ്ട്രീയത്തെയും നിയന്ത്രിക്കുന്നത് ഫാരിസാണ്.
-പി.സി. ജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |