തിരുവനന്തപുരം: 'തെറിക്കുത്തരം മുറിപ്പത്തൽ' എന്ന ലൈനിലാണ്, വിവാദ പരാമർശങ്ങളുടെ പേരിൽ കേസെടുത്ത് പി.സി.ജോർജിനെ അകത്താക്കാൻ പാെലീസ് ഇറങ്ങിപ്പുറപ്പെട്ടത്. ഉച്ചവരെ നീണ്ടു നിന്ന 'പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറി'നൊടുവിൽ സ്റ്റാറായത് പി.സി. ജോർജ്. കോടതിയിൽ നിന്ന് ജാമ്യം കിട്ടി വിജയിയായി പുറത്തു വന്ന ജോർജ്,സർക്കാരിനെതിരെ പഞ്ച് ഡയലോഗ് തട്ടിവിട്ട ശേഷം സ്ലോ മോഷനിൽ നടന്നു പോയി.
മുഖ്യധാരാ മാദ്ധ്യമങ്ങൾ കാര്യമായി പ്രധാന്യം നൽകാതിരുന്ന ഹിന്ദു മഹാസമ്മേളന വേദിയിൽ അത്ര വലുതല്ലാത്ത സദസിനെ അഭിസംബോധന ചെയ്യവെയാണ് വിവാദ പരാമർശങ്ങൾ പി.സി ജോർജ് നടത്തിയത്. 29ന് നടന്ന പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അന്നു തന്നെ രാഷ്ട്രീയസംഘടനകൾ പ്രതിഷേധക്കുറിപ്പുകളിറക്കി. പൊലീസിൽ പരാതിയും നൽകി.ഇന്നലെ പുലരും മുമ്പ് പി.സി. ജോർജിന്റെ വസതിയിലെത്തി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ട്വിസ്റ്റായത്.
പി.സി. ജോർജിനെ കോടതി റിമാൻഡ് ചെയ്തിരുന്നെങ്കിൽ ആഭ്യന്തര വകുപ്പിന്റെ നേട്ടമായി അത് വ്യാഖ്യാനിക്കപ്പെട്ടേനെ. ഉപാധികളോടെ ജാമ്യം കിട്ടിയതോടെ,ജോർജ് സെൽഫ് ഗോളടിച്ച അവസ്ഥയിലായി പൊലീസ്. സർക്കാർ അഭിഭാഷകൻ ഹാജരാകാതിരുന്നത് സർക്കാരിനെതിരെപുതിയൊരു വിവാദത്തിനു തിരി കൊളുത്തുകയും ചെയ്തു. സംഘപരിവാറുമായി ചേർന്ന് സർക്കാർ ഒത്തുകളിച്ചതിന്റെ ഫലമാണിതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
അതേ സമയം, വർഗീയ വിദ്വേഷം പ്രസംഗിക്കുന്നവർ ആരായാലും ശക്തമായ നടപടിയെടുക്കാൻ മടിക്കില്ലെന്ന സന്ദേശമാണ് മുൻ എം.എൽ.എ പി.സി. ജോർജിനെ അറസ്റ്റ് ചെയ്തതിലൂടെ സർക്കാർ നൽകുന്നതെന്ന വാദവും
ഉയരുന്നു. ജാമ്യം നൽകിയതിനെതിരെ അപ്പീൽ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകാനുള്ള
സർക്കാർ നീക്കം അതിനാലാണ്. ഒരു സമുദായത്തെ അധിഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ച ആൾക്കെതിരെ നിയമ നടപടി എടുക്കാതിരുന്നാൽ സർക്കാരിന് അത് കളങ്കമായി തീരും. എന്തായാലും 'കളി'യുടെ ആദ്യപകുതിയിൽ പി.സി ജോർജ് താരമായി. ജോർജിനു വേണ്ടി കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെ കളത്തിലെത്തി. ജാമ്യം കിട്ടി പുറത്തു വന്നപ്പോഴും, നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |