ന്യൂഡൽഹി: പെഗാസസ് എന്ന ഇസ്രയേലി ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്ത്യൻ ഏജൻസികൾ 300ഓളം പ്രമുഖരുടെ ഫോണുകൾ ചോർത്തിയെന്നാണ് ഓൺലൈൻ മാദ്ധ്യമമായ ദ വയർ വെളിപ്പെടുത്തിയത്. ലോകവ്യാപകമായി 50,000ഓളം ഫോണുകൾ ചോർത്തിയെന്നാണ് റിപ്പോർട്ട്.
ഇസ്രയേലിലെ എൻ. എസ്. ഒ എന്ന കമ്പനിയാണ് പെഗാസസ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. കമ്പനിയിൽ നിന്ന് സോഫ്റ്റ്‌വെയർ വാങ്ങിയ സർക്കാർ ഏജൻസികളാണ് ഫോണുകൾ ചോർത്തിയതെന്നാണ് ആരോപണം. ഇന്ത്യയിൽ ഏത് ഏജൻസിയാണ് ചോർത്തിയതെന്ന് വ്യക്തമായിട്ടില്ല.
പാരീസിലെ ഫൊർബിഡൻ സ്റ്റോറീസ് എന്ന സന്നദ്ധ ഏജൻസിയുടെ പങ്കാളിത്തത്തോടെ അംനെസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബറട്ടറി ഫോണുകളിൽ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് അമ്പരപ്പിക്കുന്ന ഈ കണ്ടെത്തിൽ നടത്തിയത്. (ലോകത്തെ പീഡിപ്പിക്കപ്പെടുന്ന മാദ്ധ്യമപ്രവർത്തകരുടെ സൃഷ്‌ടികൾ പ്രസിദ്ധീകരിക്കുന്ന ഏജൻസിയാണ് ഫൊർബിഡൻ സ്റ്റോറീസ്.) ഇരുപത് രാജ്യങ്ങളിലെ 180 മാദ്ധ്യമപ്രവർത്തകരുടെ ഫോണുകളാണ് പത്ത് പെഗാസസ് ഏജൻസികൾ ചോർത്തിയത്.
ഇന്ത്യയിലെ ദ വയർ ഉൾപ്പെടെ പത്ത് രാജ്യങ്ങളിലെ പതിനേഴ് മാദ്ധ്യമ സ്ഥാപനങ്ങളിലെ 80 ജേർണലിസ്റ്റുകൾ ഉൾപ്പെടുന്ന ആഗോള കൺസോർഷ്യത്തിന്റെ പെഗാസസ് പ്രോജക്ട് എന്ന അന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
മമതയുടെ സഹായി ആയിരുന്ന പ്രശാന്ത് കിഷോറിന്റെ ഫോൺ ചോർത്തിയത് കേന്ദ്രം ഭരിക്കുന്ന ബി. ജെ. പി രാഷ്‌ട്രീയ എതിരാളികളുടെ തന്ത്രങ്ങൾ ചോർത്താൻ പെഗാസസ് ഉപയോഗിച്ചതിന്റെ വ്യക്തമായ തെളിവാണെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |