തിരുവനന്തപുരം: സർവകലാശാലകളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനൊപ്പം 2019 ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ പെൻഷൻ പരിഷ്‌കരണവും നിലവിൽ വരും. പരിഷ്‌കരിച്ച പ്രതിമാസ പെൻഷൻ അടുത്ത മാസം ഒന്നു മുതൽ നൽകിത്തുടങ്ങും. പാർട്ട് ടൈം പെൻഷൻകാർക്കും ഈ വ്യവസ്ഥയിൽ പെൻഷൻ നൽകും.
സർവകലാശാലാ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും പെൻഷൻ പരിഷ്‌കരണവും സർക്കാർ ജീവനക്കാരുടെ പരിഷ്‌കരണത്തിന് അനുബന്ധമായി യൂണിവേഴ്‌സിറ്റികൾ നടപ്പാക്കുന്ന രീതിയായിരുന്നു നേരത്തെയുണ്ടായിരുന്നത്. സർവകലാശാല ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സർക്കാർ ജീവനക്കാരുടെ പരിഷ്‌കരണത്തിന് അനുബന്ധമാക്കിയെങ്കിലും പതിനൊന്നാം ശമ്പള പരിഷ്‌കരണത്തോടൊപ്പം ഉത്തരവ് ഇറക്കിയിരുന്നില്ല. ഇതിനെതിരെ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് പെൻഷൻ പരിഷ്കരിച്ചത്.
സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷനിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആയി ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചു.
ലിഫ്റ്റിന്റെ പിറ്റിൽ വീണ് മരിച്ച
നജീറയുടെ ബന്ധുക്കൾക്ക് 20 ലക്ഷം
ആർ.സി.സി.യിൽ ലിഫ്റ്റിന്റെ പിറ്റിൽ വീണ് മരിച്ച കൊല്ലം പത്തനാപുരം കുണ്ടയം ചരുവിള വീട്ടിൽ നജീറമോളുടെ ബന്ധുക്കൾക്ക് 20 ലക്ഷം രൂപ ധനസഹായം അനുവദിക്കും. മേയ് 15 നായിരുന്നു അപകടം. ലിഫ്റ്റിലേക്ക് കയറിയ യുവതി രണ്ടുനിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ നൂറോളജി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഒരാഴ്ച മുമ്പ് മരിച്ചത്. ജീവനക്കാരുടെ അനാസ്ഥമൂലമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയിരുന്നു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുമൂലം മരിച്ച ബിന്ദുവിന്റെ ഭർത്താവ് പി. പ്രവീണിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 3 ലക്ഷം രൂപ കൂടി അനുവദിക്കും. നേരത്തെ രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |