തിരുവനന്തപുരം: സർക്കാർ ഹാജരാക്കിയ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ വിവരങ്ങൾ രാജ്ഭവൻ സൂക്ഷമമായി പരിശോധിക്കുന്നു. ഗവർണർ ആവശ്യപ്പെട്ട പ്രകാരം ചീഫ്സെക്രട്ടറി വി.പി. ജോയ് വിവരങ്ങൾ ഒരു പെൻഡ്രൈവിലാണ് സമർപ്പിച്ചത്.
പെൻഷൻ വാങ്ങുന്നവരുടെ വിവരങ്ങൾ, പെൻഷൻ നൽകാനുള്ള സർക്കാർ ഉത്തരവുകൾ, ഭേദഗതികൾ എന്നിവയെല്ലാം ചീഫ് സെക്രട്ടറി കൈമാറി. രണ്ടരവർഷവും അതിനുമുകളിലും ജോലി ചെയ്തവർക്കാണ് പെൻഷൻ നൽകുന്നതെന്നും നിലവിലെ പെൻഷൻ വിതരണത്തിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നുമാണ് സർക്കാർ അറിയിച്ചത്. രേഖകൾ പരിശോധിച്ചശേഷം, മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തി ഗവർണർ സർക്കാരിന് വിശദമായ ശുപാർശ റിപ്പോർട്ട് കൈമാറിയേക്കും. ഡൽഹിയിൽ നിന്ന് ഗവർണർ വെള്ളിയാഴ്ച മടങ്ങിയെത്തിയശേഷമേ ഈ റിപ്പോർട്ട് കൈമാറൂവെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു. ഫയലുകൾ സി.എ.ജിയുടെ പരിശോധനയ്ക്ക് കൈമാറാനും ഇടയുണ്ട്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ടു വർഷത്തെ സേവനത്തിനു ശേഷം ആജീവനാന്തം പെൻഷൻ നൽകുന്നത് ചട്ടലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഗവർണറുടെ നിലപാട്. പേഴ്സണൽ സ്റ്റാഫിൽ ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ നിയമനമാണ് നടക്കുന്നത്. മന്ത്റിമാർക്ക് 20 സ്റ്റാഫുണ്ട്. രണ്ടു വർഷം കഴിഞ്ഞ് ഇവർ രാജിവയ്ക്കുമ്പോൾ പുതിയ ആളുകളെ നിയമിക്കും. ഇങ്ങനെ പേഴ്സണൽ സ്റ്റാഫിനെ മാറ്റുന്നതിൽ പാർട്ടി കേഡർ വളർത്തുകയെന്ന ഒറ്റ ലക്ഷ്യമാണ്. ഇത് ഖജനാവിനുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ജനങ്ങളുടെ പണമാണ് ധൂർത്തടിക്കുന്നത്. വിഹിതം നൽകാതെ പേഴ്സണൽ സ്റ്റാഫിനു പെൻഷൻ നൽകുന്നത് അനുവദിക്കാനാവില്ലെന്നാണ് ഗവർണറുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |