തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ വിഷയത്തിൽ അഭിപ്രായം തേടി രാഷ്ട്രീയ കക്ഷികളുടെ അദ്ധ്യക്ഷന്മാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്ത് നൽകും. അഭിപ്രായം തേടിയ ശേഷമാവും തുടർനടപടികളിലേക്ക് കടക്കുക.
പെൻഷൻ നൽകുന്നതിനെതിരെ നിരവധി ഹർജികൾ കോടതികളുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ നിയമപരമായ നടപടികളിലേക്ക് ഇപ്പോൾ കടക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നീക്കം. സർക്കാർ ഹാജരാക്കിയ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ വിവരങ്ങൾ രാജ്ഭവൻ സൂക്ഷമമായി പരിശോധിച്ചു വരുകയാണ്. ഗവർണർ ആവശ്യപ്പെട്ട പ്രകാരം ചീഫ്‌സെക്രട്ടറി വി.പി. ജോയ് വിവരങ്ങൾ പെൻഡ്രൈവിലാണ് സമർപ്പിച്ചത്. പെൻഷൻ വാങ്ങുന്നവരുടെ വിവരങ്ങൾ, പെൻഷൻ നൽകാനുള്ള സർക്കാർ ഉത്തരവുകൾ, ഭേദഗതികൾ എന്നിവയെല്ലാം ചീഫ് സെക്രട്ടറി കൈമാറിയിട്ടുണ്ട്. രണ്ടരവർഷവും അതിനുമുകളിലും ജോലി ചെയ്തവർക്കാണ് പെൻഷൻ നൽകുന്നതെന്നും നിലവിലെ പെൻഷൻ വിതരണത്തിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നുമാണ് സർക്കാർ അറിയിച്ചത്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ടു വർഷത്തെ സേവനത്തിനു ശേഷം ആജീവനാന്തം പെൻഷൻ നൽകുന്നത് ചട്ടലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഗവർണറുടെ നിലപാട്. പേഴ്സണൽ സ്റ്റാഫിൽ ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ നിയമനമാണ് നടക്കുന്നത്. മന്ത്രിമാർക്ക് 20 സ്റ്റാഫുണ്ട്. രണ്ടു വർഷം കഴിഞ്ഞ് ഇവർ രാജി വയ്ക്കുമ്പോൾ പുതിയ ആളുകളെ നിയമിക്കും. . ജനങ്ങളുടെ പണമാണ് ധൂർത്തടിക്കുന്നത്. വിഹിതം നൽകാതെ പേഴ്സണൽ സ്റ്റാഫിനു പെൻഷൻ നൽകുന്നത് അനുവദിക്കാനാവില്ലെന്നാണ് ഗവർണർ പരസ്യമായി പറഞ്ഞത്.
കലാമണ്ഡലം വി.സി:
കൂടുതൽ വ്യക്തത തേടും
നേരിട്ട് ഹാജരാകണമെന്ന നിർദ്ദേശം ലംഘിച്ച കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണനെതിരേ നടപടിയെടുക്കുന്നതിനെക്കുറിച്ചുള്ള നിയമോപദേശത്തിൽ ഗവർണർ കൂടുതൽ വ്യക്തത തേടും. കൽപ്പിത സർവകലാശാലയായ കലാമണ്ഡലത്തിലെ ചട്ടങ്ങൾ പരിശോധിച്ചപ്പോൾ, നിയമനങ്ങളിലടക്കം ചാൻസലർക്ക് കൂടുതൽ അധികാരമില്ലെന്ന നിയമോപദേശമാണു ഗവർണർക്ക് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |