ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് മൂന്നിരട്ടിയിലധികമാക്കി തമിഴ്‌നാട്. ഇതോടെ പെരിയാറിന്റെ തീരപ്രദേശങ്ങളിൽ രണ്ടരയടിയോളം ജലനിരപ്പുയർന്നു.
വള്ളക്കടവിലെ ചില വീടുകളുടെ പടിവാതിൽക്കൽ വരെ വെള്ളം കയറി. ഇനിയും കൂടുതൽ ജലമൊഴുക്കിയാൽ വീടുകളിൽ വെള്ളം കയറും. ആകെയുള്ള 13 ഷട്ടറുകളിൽ ആറും ഉയർത്തി 2974 ഘനയടി ജലമാണ് (84,214 ലിറ്റർ) പുറത്തേക്കൊഴുക്കുന്നത്. 2, 3, 4 നമ്പർ ഷട്ടറുകൾ 70 സെന്റിമീറ്ററും 1, 5, 6 നമ്പർ ഷട്ടറുകൾ 50 സെന്റിമീറ്ററുമാണ് ഉയർത്തിയത്.
വെള്ളിയാഴ്ച രാവിലെ 7.30ന് 138.75 അടിയിൽ ജലനിരപ്പ് നിൽക്കുമ്പോൾ രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 538.16 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിയത്. ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ, പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് തമിഴ്നാട് നാല് തവണ കൂട്ടി. ഉച്ചയ്ക്ക് രണ്ട് മണിയോടെ 550 ഘനയടിയും, രാത്രി ഒമ്പതിന് ഒരു ഷട്ടർ കൂടി ഉയർത്തി സെക്കൻഡിൽ 832 ഘനയടിയുമാക്കി. ഇന്നലെ രാവിലെ 11ന് ജലനിരപ്പ് 138.95 അടിയായി ഉയർന്നതോടെ ഇരട്ടിയാക്കി അളവ് കൂട്ടി. എന്നിട്ടും ജലനിരപ്പ് കുറയാത്തതിനെത്തുടർന്നാണ് വൈകിട്ട് നാലിന് മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി ഒഴുക്കുന്ന ജലം 2974 ഘനയടിയിലെത്തിച്ചത്. തേക്കടി പെരിയാർ ഹൗസിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി റോഷി അഗസ്റ്റിൻ ,വെള്ളം ആദ്യമെത്തുന്ന വള്ളക്കടവിലെത്തി ജനങ്ങളോട് ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു.
റൂൾലെവൽ പാലിക്കാൻ വിഫലശ്രമം
വൈകിയ വേളയിൽ കൂടുതൽ ജലം തമിഴ്നാട് തുറന്നുവിടുന്നത് റൂൾലെവൽ പാലിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സുപ്രീംകോടതിയെയടക്കം ബോദ്ധ്യപ്പെടുത്താനുള്ള വിഫലശ്രമത്തിന്റെ ഭാഗമാണ്. നിലവിലെ റൂൾലെവൽ പ്രകാരം ഇന്ന് വരെ 138 അടിയിൽ ജലനിരപ്പ് നിജപ്പെടുത്തണം. വെള്ളിയാഴ്ച 138.75 അടിയെത്തിയപ്പോഴാണ് തമിഴ്നാട് വെള്ളം തുറന്ന് വിടാൻ തയ്യാറായത്. ആദ്യ 13 മണിക്കൂറും വെറും 550 ഘനയടി ജലം മാത്രമാണ് ഒഴുക്കിവിട്ടത്. ജലനിരപ്പ് കൂടിയതോടെ, കേരളത്തിന്റെ ആവശ്യപ്രകാരമാണ് കൂടുതൽ വെള്ളം തുറന്നുവിട്ടത്. നാളെ മുതൽ റൂൾലെവൽ 139.5 അടിയാകും. അപ്പോൾ മഴയില്ലെങ്കിൽ ഷട്ടറുകൾ പകുതിയടച്ചേക്കും.
താഴാതെ ജലനിരപ്പ്
138.95 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ നിലവിലെ ജലനിരപ്പ്. സെക്കൻഡിൽ 4463 ഘനയടിയാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. സെക്കൻഡിൽ 2340 ഘനയടിയാണ് തമിഴ്നാട് ടണൽ വഴി വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്. വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി ഇന്നലെ കുറഞ്ഞതിനാലും നാളെ പുതിയ റൂൾകർവ് വരുന്നതിനാലും ഉടൻ ഇടുക്കി തുറക്കേണ്ടി വരില്ലെന്നാണ് കണക്ക് കൂട്ടൽ.
'കൂടുതൽ ജലമൊഴുക്കിയാലും വേണ്ട മുന്നൊരുക്കം ജില്ലയിൽ സ്വീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് കൃത്യമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. മുല്ലപ്പെരിയാറിന് മാത്രമായി എക്‌സിക്യൂട്ടിവ് എൻജിനീയറെ നിയമിക്കും. ആഴ്ച തോറും നിരീക്ഷണം നടത്താൻ ജലവിഭവ വകുപ്പ് ബോട്ട് വാങ്ങും."
- മന്ത്രി റോഷി അഗസ്റ്റിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |