SignIn
Kerala Kaumudi Online
Thursday, 25 April 2024 4.37 AM IST

ആര്യയ്ക്കും അഞ്ജുവിനുമൊപ്പം പ്രിയ നാട്ടിലേക്ക് സൈറയും ലോക്കിയും

arya-dog2
ആര്യയും സൈറയും ഡൽഹി കേരളാഹൗസിൽ

ന്യൂഡൽഹി: യുക്രെയിനിൽ നിന്ന് സ്വന്തം ജീവനൊപ്പം അരുമകളായ വളർത്തു മൃഗങ്ങളെയും രക്ഷിക്കാൻ കഴിഞ്ഞതിലെ ആശ്വാസത്തിലാണ് ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി ആര്യ ആൽഡ്രിനും ചെങ്ങന്നൂർ സ്വദേശി അഞ്ജു ദാസും. ഡൽഹിയിൽ നിന്നു കേരള സർക്കാർ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ വളർത്തു മൃഗങ്ങളെ കയറ്റാനാകാത്തതിനാൽ സ്വന്തം ചെലവിലാണ് ഇവർ അവയെ നാട്ടിലെത്തിക്കുന്നത്. പൂച്ചയുമായെത്തിയ ഒരു വിദ്യാർത്ഥി പ്രതിസന്ധി മനസിലാക്കി ഡൽഹിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയി.

ഇന്നലെ രാവിലെയാണ് ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയ സൈറ എന്ന ഹസ്കി ഇനത്തിൽപ്പെട്ട നായയുമായി കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവർഷ വിദ്യാർത്ഥിനി ആര്യ ആൽഡ്രിൻ ഡൽഹിയിൽ എത്തിയത്. കീവിലെത്തിയ ശേഷം വാങ്ങിയ സൈറയെ യുദ്ധഭൂമിയിൽ വിട്ടുവരാൻ മനസുവരാതെ 27ന് റൊമാനിയൻ അതിർത്തിയിലേക്കുള്ള യാത്രയിൽ ഒപ്പം കൂട്ടി. അതിർത്തിയിൽ നിന്ന് 12 കിലോമീറ്റർ അകലെ വരെ ബസിലായിരുന്നു യാത്ര. അവിടെ നിന്ന് നടക്കേണ്ടി വന്നു. കുറച്ചുദൂരം നടന്നതോടെ ക്ഷീണിച്ച സൈറയെ സ്വന്തം വസ്ത്രങ്ങളും മറ്റുമടങ്ങിയ ബാഗ് ഉപേക്ഷിച്ച് കൈയിലെടുത്താണ് 12 കിലോമീറ്റർ നടന്നതെന്ന് ആര്യ പറഞ്ഞു. അതിർത്തി കടക്കാനും പാടുപെട്ടു. പട്ടിയെ കടത്താനാകില്ലെന്ന് അറിയിച്ച പട്ടാളക്കാരോട് കെഞ്ചിപ്പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു.

പ്രത്യേക വിമാനത്തിൽ ഒരു കൂട്ടിൽ സൈറയെ ഇരുത്തിയായിരുന്നു ഡൽഹിയിലേക്കുള്ള യാത്ര. രാവിലെ ഡൽഹിയിലിറങ്ങി നേരെ കേരളഹൗസിലെത്തി. കാലാവസ്ഥാ മാറ്റവും ഭക്ഷണത്തിന്റെ പ്രശ്നങ്ങളും മൂലം സൈറയുടെ രോമം കൊഴിയുന്നുണ്ട്. അതിനാൽ കൊച്ചിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കാൻ പദ്ധതിയിട്ടപ്പോഴാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ വളർത്തു മൃഗങ്ങളെ കയറ്റാനാകില്ലെന്നറിഞ്ഞത്. എയർഇന്ത്യാ വിമാനത്തിൽ സ്വന്തം ചെലവിൽ സൈറയെ നാട്ടിലെത്തിക്കാനാണ് കേരളാഹൗസിൽ തിരിച്ചെത്തിയ ആര്യയുടെ ശ്രമം.

ലോക്കി ചെങ്ങന്നൂരിലേക്ക്

വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ചെങ്ങന്നൂർ സ്വദേശി അഞ്ജുവിനൊപ്പം ലോക്കി എന്ന പൂച്ചയും ഡൽഹിയിൽ എത്തിയത്. റൊമാനിയൻ അതിർത്തിയിൽ ഇന്ത്യൻ എംബസി അധികൃതർ കനിഞ്ഞതിനാലാണ് ലോക്കിയെ ഡൽഹിയിൽ എത്തിക്കാനായത്. ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ കയറ്റാനാകില്ലെന്ന് വ്യക്തമായതോടെ സ്വന്തം ചെലവിൽ എയർ ഇന്ത്യ വിമാനത്തിൽ അഞ്ജുവും ലോക്കിയും നാട്ടിലേക്ക് തിരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നലെ രാത്രി എട്ടരയോടെ എത്തിയ അഞ്ജു പൂച്ചയുമായി ചെങ്ങന്നൂരിലേക്കു പോയി. വളർത്തു മൃഗങ്ങൾക്ക് ‌യാത്രാസൗകര്യം ഏർപ്പെടുത്താനാകില്ലെന്ന് കേരളാഹൗസ് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PETDOG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.