തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ കെടുതികൾ രാജ്യത്തെ വരിഞ്ഞുമുറുക്കുമ്പോഴും ദിവസവും ഇന്ധനവില കൂട്ടി ജനങ്ങളെ പിഴിയുകയാണ് എണ്ണക്കമ്പനികൾ. നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് നിറുത്തിവച്ചിരുന്ന വിലവർദ്ധന ഫലപ്രഖ്യാപന ശേഷം വീണ്ടും വർദ്ധിപ്പിക്കാൻ തുടങ്ങി. ഇതോടെ അവശ്യസാധനങ്ങളുടെ വില കൂടുമെന്നും വ്യാപാരികൾ പറയുന്നു. ഇന്ധനക്കൊള്ളയ്ക്കെതിരെ കേന്ദ്ര സർക്കാരും കണ്ണടയ്ക്കുകയാണെന്നാണ് ആക്ഷേപം.കഴിഞ്ഞ 5 വർഷത്തിനിടെ മൂന്നിരട്ടിയിലേറെ വരുമാന വർദ്ധനയാണ് ഇന്ധന നികുതിയിനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്നത്. 2014 ൽ 74158 കോടിയായിരുന്ന പ്രതിവർഷ ഇന്ധന നികുതി വരുമാനം ഇപ്പോൾ 2.94 ലക്ഷം കോടിയായി. കേരളത്തിനിത് 4779 കോടിയിൽ നിന്ന് 16998 കോടിയായി ഉയർന്നു. 30രൂപയ്ക്ക് കിട്ടുന്ന പെട്രോളാണ് കേന്ദ്രവും സംസ്ഥാനവും കൂടി ഒത്തുകളിച്ച് 93 രൂപയ്ക്ക് നൽകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്ധനവില ദിവസവും കൂടുകയാണ്. പെട്രോളിന് ചൊവ്വാഴ്ച 14 പൈസ,ബുധനാഴ്ച 17,വ്യാഴാഴ്ച 23, വെള്ളിയാഴ്ച 28, ഇന്നലെ 26 പൈസ എന്നിങ്ങനെയാണ് വിലക്കയറ്റം.അഞ്ച് ദിവസത്തിനിടെ വർദ്ധന 1.08 രൂപ.
ഡീസലിനാകട്ടെ ചൊവ്വാഴ്ച 18 പൈസ, ബുധൻ 21, വ്യാഴം 29, വെള്ളി 33, ഇന്നലെ 35 എന്നിങ്ങിനെയാണ് വർദ്ധന. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെല്ലാം ഇന്ധനവില സർവകാല റെക്കാഡിലാണ്. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്.അവസാനമായി എണ്ണക്കമ്പനികൾ വില കുറച്ചത് ഏപ്രിൽ 15നാണ്. അന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയും കുറച്ചു. അന്ന്, ഇന്ത്യയുടെ ബ്രെന്റ് ക്രൂഡ് വാങ്ങൽ വില (ഇന്ത്യൻ ബാസ്‌കറ്റ്) ബാരലിന് 63 ഡോളർ ആയിരുന്നു. ഇപ്പോൾ 68.53 ഡോളറാണ്.
ഇന്ധനവില ഇന്നലെ
തിരുവനന്തപുരം: പെട്രോൾ 93.51 ഡീസൽ 88.25
കൊച്ചി: പെട്രോൾ 91.82, ഡീസൽ 86.67
കോഴിക്കോട് പെട്രോൾ 92.29 ഡീസൽ 87.13
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |