SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.09 PM IST

നീറ്റ് പി ജി സ്റ്റേ മാറ്റണമെന്ന് കേന്ദ്രം, പാടില്ലെന്ന് ഹർജിക്കാർ

neet

ന്യൂഡൽഹി: നീറ്റ് പി.ജി കൗൺസലിംഗ് സ്റ്റേ നീക്കി പ്രവേശനം തുടരണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഒ.ബി.സി, സാമ്പത്തിക സംവരണങ്ങൾ ഒഴിവാക്കി മെറിറ്റിൽ മാത്രമേ പ്രവേശനം നടത്താവൂ എന്നും സ്റ്റേ നീക്കിയാൽ ഹർജി തള്ളിയതിന് തുല്യമാകുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചിൽ ഇന്നും വാദം തുടരും

സാമ്പത്തിക സംവരണത്തിനുള്ള വാർഷിക വരുമാന പരിധി എട്ടുലക്ഷമായി തുടരുമെന്നും അതിന്റെ അടിസ്ഥാനത്തിൽ സ്റ്റേ നീക്കി പ്രവേശനം തുടരണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. 2019 ജനുവരിയിൽ നടപ്പാക്കിയ സാമ്പത്തിക സംവരണത്തെ എതിർക്കുന്നത് ഇപ്പോൾ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഹർജിക്കാരുടെ വാദം കൂടി കേൾക്കണം എന്ന് പറഞ്ഞ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹർജിക്കാരുടെ അഭിഭാഷകരായ ശ്യാം ദിവാൻ, അരവിന്ദ് ദത്തർ എന്നിവരെ വാദത്തിനായി ക്ഷണിച്ചു.

പ്രവേശന നടപടികൾക്കിടെ സംവരണ ഉത്തരവിറക്കി 2500 ജനറൽ സീറ്റുകൾ ഇല്ലാതാക്കിയെന്ന് ശ്യാം ദിവാൻ ചൂണ്ടിക്കാട്ടി. പി.ജി രജിസ്ട്രേഷനുള്ള അവസാന തിയതി 2021 മാർച്ച് 15നായിരുന്നു. ഏപ്രിലിലെ പരീക്ഷ കൊവിഡ് കാരണം സെപ്‌തംബറിലേക്ക് മാറ്റി. എന്നാൽ ഒ.ബി.സി, സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര വിജ്ഞാപനം ഇറങ്ങിയത് 2021 ജൂലായ് 29നാണ്. കോടതി ഉറപ്പാക്കിയ അഖിലേന്ത്യാ ക്വോട്ട എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാർ കവർന്നു. ഇടയ്ക്കു വച്ച് ചട്ടങ്ങൾ മാറ്റുന്നത് ശരിയല്ല.

സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. പല കോഴ്സുകളിലും സൂപ്പർസ്‌പെഷ്യാലിറ്റി സ്വഭാവമുള്ള പി.ജി ബിരുദമാണ്. അതിനാൽ പി.ജി കോഴ്സുകളിൽ സംവരണം കുറയ്‌ക്കണം. ഈ അദ്ധ്യയന വർഷം ഒ.ബി.സിക്കുള്ള 27 ശതമാനവും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10ശതമാനവും സംവരണം നടപ്പാക്കരുതെന്നും ശ്യാം ദിവാൻ വാദിച്ചു.

കമ്മിഷനുകൾ അടക്കം പഠിച്ചാണ് ഒ.ബി.സി സംവരണം നടപ്പാക്കിയതെന്നും സാമ്പത്തിക സംവരണം സംബന്ധിച്ച് പഠനങ്ങൾ ഇല്ലെന്നും എട്ടുലക്ഷം വരുമാന പരിധി നിശ്ചയിച്ചത് യുക്തിപൂർവമല്ലെന്നും അരവിന്ദ് ദത്താർ വാദിച്ചു. സാമ്പത്തിക സംവരണം ഏതെങ്കിലും കോഴ്സിൽ നടപ്പാക്കിയിട്ടുണ്ടോ എന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ചോദ്യത്തിന് ഇല്ലെന്ന് ദത്താർ മറുപടി നൽകി. എന്നാൽ ജെ.ഇ.ഇയിലും യു.പി.എസ്.സിയിലും നടപ്പാക്കിയെന്നാണല്ലോ കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സാമ്പത്തിക സംവരണമുണ്ടെന്ന് കേന്ദ്രസർക്കാർ അഭിഭാഷകനും വിശദീകരിച്ചു. ദത്താർ ഇന്നും വാദം തുടരും.

കേസിൽ നേരത്തേ ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പമുണ്ടായിരുന്ന ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവർ ബെഞ്ച് മാറിയതിനാലാണ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ വന്നത്. കേസ് കേൾക്കാൻ മൂന്നംഗ ബെഞ്ച് ലഭ്യമല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.