തിരുവനന്തപുരം: പ്രതിപക്ഷ കക്ഷി നേതാക്കളുടെയും വിജിലൻസ് മേധാവിയുടെയും മാദ്ധ്യമപ്രവർത്തകരുടെയുമടക്കം ഫോൺചോർത്തൽ കേരളത്തിലും രഹസ്യമായി നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് പേരൂർക്കടയിലെ വീട്ടിൽ ഫോൺ ചോർത്താനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഒരു മുൻ പൊലീസ് മേധാവി തുറന്നുപറഞ്ഞിരുന്നു. വിജിലൻസ് ഡയറക്ടറായിരിക്കെ, തന്റെ ഫോൺ പൊലീസ് ചോർത്തിയെന്ന് ഡോ.ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകിയിരുന്നു. പ്രതിപക്ഷ കക്ഷി നേതാക്കളുടെ ഫോൺ പൊലീസ് ചോർത്തുന്നതായി 2019 ഒക്ടോബറിൽ രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു.
പൊലീസിന്റെ വെടിയുണ്ടകൾ കാണാതായതും പർച്ചേസിലെ അഴിമതികളും സി.എ.ജി കൈയോടെ പിടികൂടിയതിനു പിന്നാലെ, വിവരങ്ങളും രേഖകളും പുറത്തായതിനെക്കുറിച്ച് രഹസ്യാന്വേഷണത്തിന് ഉത്തരവിറങ്ങിയിരുന്നു. മാദ്ധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രതിപക്ഷത്തിന്റെയും പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഫോൺ നിയമപരിരക്ഷയോടെ എത്രകാലം വേണമെങ്കിലും ചോർത്തുകയായിരുന്നു ലക്ഷ്യം. കൊവിഡുകാലത്ത് സമ്പർക്കപ്പട്ടികയുണ്ടാക്കാനെന്ന പേരിൽ ആരുടെയും ഫോൺ ചോർത്താൻ പൊലീസിന് അനുമതി നൽകിയുള്ള ഉത്തരവും വിവാദമായിരുന്നു. സോളാർ വിവാദം കത്തിനിൽക്കെ, മാദ്ധ്യമപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും ഫോൺ ഇന്റലിജൻസ് ചോർത്തിയിരുന്നു.
ഫോൺ ചോർത്താൻ
കടമ്പകളേറെ
നിയമപ്രകാരം ഫോൺ ചോർത്താൻ കടമ്പകളേറെയുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്നത്, സാമ്പത്തിക കുറ്റകൃത്യം, ഭീകരവിരുദ്ധനിയമം ചുമത്തിയ കേസുകൾ എന്നിവയുടെ അന്വേഷണത്തിനേ ഫോൺ ചോർത്താനാവൂ. കാരണം വ്യക്തമാക്കി ഡി.ഐ.ജി മുതലുള്ളവർക്ക് ആഭ്യന്തരസെക്രട്ടറിയുടെ അനുമതി തേടാം. അടിയന്തരസാഹചര്യത്തിൽ മുൻകൂർ അനുമതിയില്ലാതെ ഏഴുദിവസം ഫോൺ ചോർത്താം. പിന്നീട് അംഗീകാരം നേടണം. രണ്ടു മാസത്തേക്കാണ് ആദ്യഅനുമതി. പിന്നീട് ഒരു മാസം നീട്ടാം. ചോർത്തലിന് മാസംതോറും പൊലീസ് അമ്പത് അപേക്ഷയെങ്കിലും നൽകുമെങ്കിലും പത്തെണ്ണം പോലും അനുവദിക്കാറില്ല. നടപടിക്രമങ്ങളേറെയുള്ളതിനാലാണ് അനധികൃതമായി പൊലീസ് ഫോൺ ചോർത്തുന്നത്.
വിജയാനന്ദ് സ്റ്റൈൽ
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ടയാളുടെ ഫോൺ ചോർത്താനുള്ള ബംഗാൾ പൊലീസിന്റെ ആവശ്യം ആഭ്യന്തരസെക്രട്ടറി നളിനിനെറ്റോ അംഗീകരിച്ചെങ്കിലും ചീഫ്സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദ് അനുവദിച്ചില്ല.
100
ആഭ്യന്തരസെക്രട്ടറിയുടെ അനുമതിയോടെ നൂറിൽതാഴെപ്പേരുടെ ഫോൺ സ്ഥിരമായി ചോർത്തുന്നുണ്ട്. അടിയന്തര ആവശ്യമായി ചോർത്തുന്നതിന് കണക്കില്ല.
75 ശതമാനം ഫോൺചോർത്തലും മാവോയിസ്റ്റ്, തീവ്രവാദബന്ധം സംശയിക്കുന്നവരുടേതാണ്.
"അനധികൃതമായ ഫോൺചോർത്തൽ അഞ്ചുവർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. നിയമപ്രകാരം അനുമതി നൽകുന്നത് പരിശോധിക്കാൻ ചീഫ്സെക്രട്ടറി, നിയമ-പൊതുഭരണ സെക്രട്ടറിമാരടങ്ങിയ ഉന്നതസമിതിയുമുണ്ട്."
ബി.ജി.ഹരീന്ദ്രനാഥ്
മുൻ നിയമസെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |