തിരുവനന്തപുരം: അദ്ധ്യാപക തസ്തികകൾ ഒറ്റ യൂണിറ്റായും അനദ്ധ്യാപക തസ്തികകൾ ഒറ്റ തസ്തികയായും പരിഗണിച്ച് എയ്ഡഡ് കോളേജുകളിലെ ഭിന്നശേഷി സംവരണ മാർഗരേഖ പുറത്തിറങ്ങി. 2016ലെ കേന്ദ്ര നിയമപ്രകാരം നാലു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഉത്തരവിൽ 1996 ഫെബ്രുവരി 2 മുതൽ 2017 ഏപ്രിൽ 18 വരെ മൂന്നു ശതമാനവും അതിനുശേഷം നാലു ശതമാനവുമെന്ന് വ്യക്തത വരുത്തിയിട്ടുണ്ട്. എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ആർട്സ് ആൻഡ് സയൻസ്/ ട്രെയിനിംഗ്/അറബിക്/ എൻജിനിയറിംഗ്/ പോളിടെക്നിക് കോളേജുകൾക്ക് ഉത്തരവ് ബാധകമാണ്.
25 നിയമനങ്ങളടങ്ങളിയ ഓരോ ബ്ലോക്കിലും ആദ്യ തസ്തിക ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത് റൊട്ടേഷൻ അടിസ്ഥാനത്തിലുള്ള സംവരണ റോസ്റ്റർ തയാറാക്കണം. കാഴ്ചപരിമിതർ, ശ്രവണ പരിമിതർ, അംഗപരിമിതർ, ലോക്കോമോട്ടോർ ഡിസബിലിറ്റി/ സെറിബ്രൽ പാൾസി എന്നതായിരിക്കും മുൻഗണനാക്രമം. ഇതുവരെ നിയമനം നടത്താത്ത സ്ഥാപനങ്ങൾ ഈ കാലയളവിലെ നിയമനങ്ങൾ ബാക്ക് ലോഗായി കണക്കാക്കി തുടർനിയമനങ്ങളിൽ നികത്തണം. യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും സംവരണ തസ്തികകൾക്കും ബാധകമാണ്. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികയിൽ അപേക്ഷകരില്ലെങ്കിൽ ഒരു തവണ കൂടി ഒഴിവ് വിജ്ഞാപനം ചെയ്യണം. രണ്ടാം വട്ടവും ആളെത്തിയില്ലെങ്കിൽ തൊട്ടടുത്ത പഠന വകുപ്പിലേക്ക് സംവരണം മാറ്റാം. സ്ഥാപനങ്ങൾ ഭിന്നശേഷി സംവരണം ഉൾപ്പെടുത്തിയ റോസ്റ്റർ സൂക്ഷിക്കുകയും ഹാജരാക്കുകയും വേണം. അദ്ധ്യാപക തസ്തികയിലെ ഏതു വിഭാഗത്തിൽപ്പെട്ട തസ്തികകളാണ് ഭിന്നശേഷി സംവരണത്തിൽ ഉൾപ്പെടുത്തുകയെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കണമെന്നും മാർഗരേഖയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |