തിരുവനന്തപുരം:കൊവിഡ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായും സ്വകാര്യ മേഖലയ്‌ക്ക് താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. വാക്സിന് വില ഈടാക്കുന്നത് ന്യായമല്ലെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത് ന്യായവിലയല്ലെന്നും പ്രധാനമന്ത്രിക്ക് ഇന്നലെയും കത്തയച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്വകാര്യാശുപത്രികൾ കൊവിഷീൽഡ് വാക്സിന് 600 രൂപ നൽകണമെന്ന തീരുമാനത്തോടെ, വാക്സിന് ഏറ്റവും കൂടിയ വില ഈടാക്കുന്ന രാജ്യം ഇന്ത്യയാകുമെന്നാണ് വാർത്ത. ഇന്ത്യയിൽ ഇപ്പോൾ ഒരേ വാക്സിന് മൂന്ന് വിലയാണ്. കേന്ദ്രത്തിന് 150 രൂപയും സംസ്ഥാനങ്ങൾക്ക് 400 രൂപയും സ്വകാര്യാശുപത്രികൾക്ക് 600 രൂപയും. 18വയസിന് മുകളിലുള്ളവർക്ക് വാക്സിൻ സ്വീകരിക്കാമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നിരക്കുകൾ നിശ്ചയിച്ചത്. 600 രൂപ ഏതാണ്ട് എട്ട് ഡോളർ വരും. ഇത് രാജ്യാന്തരവിപണിയിലെ ഏറ്റവും ഉയർന്ന വിലയാണ്.
സംസ്ഥാനങ്ങൾക്ക് സീറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച 400 രൂപ പോലും അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ സർക്കാരുകൾ വാങ്ങുന്ന വിലയേക്കാൾ കൂടുതലാണ്. ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഇതിലും കുറഞ്ഞ വിലയാണ് സീറം ഇൻസ്റ്രിറ്റ്യൂട്ടിന് നൽകുന്നതെന്നാണ് റിപ്പോർട്ട്. ഈ രാജ്യങ്ങളിൽ മിക്കതിലും ചെലവ് സർക്കാർ വഹിച്ച് വാക്സിൻ സൗജന്യമായാണ് ജനങ്ങൾക്ക് നൽകുന്നത്.
സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിൻ വാങ്ങുന്ന ബംഗ്ലാദേശ് ഡോസിന് നാല് ഡോളറാണ് (ഏകദേശം 300 രൂപ ) നൽകുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഡോസിന് 150 രൂപ ഈടാക്കിയാൽ തന്നെ കമ്പനിക്ക് ലാഭമുണ്ടാകുമെന്നാണ് വാക്സിൻ വിതരണം ആരംഭിച്ചപ്പോൾ സീറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞത്. ആ നിരക്ക് എങ്ങനെ ഇത്രയും മാറി?
മേയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നത്. അതിന് ഓർഡർ നൽകും മുമ്പ് കാര്യങ്ങൾ മനസിലാക്കണമല്ലോ. അതനുസരിച്ച് ഓർഡർ നൽകാൻ നടപടികളെടുത്തു വരികയാണ്.
45 വയസിന് മുകളിലുള്ളവർക്കാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് ഇനിയും വാക്സിൻ നൽകാനുണ്ട്. ഒന്നാം തീയതി വരെ ആവശ്യമായ വാക്സിൻ ലഭ്യമാക്കേണ്ടത് കേന്ദ്രമാണല്ലോ. പിന്നെയുള്ളതിനാണ് സംസ്ഥാനസർക്കാർ ലഭ്യമാക്കേണ്ടത്. അതുകൂടി ചേർക്കുമ്പോൾ എത്രത്തോളം വരുമെന്ന് കണക്കാക്കണം. വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ടേ മുൻഗണനകൾ തീരുമാനിക്കാനാവൂ- മുഖ്യമന്ത്രി വ്യക്തമാക്കി.
അഗ്നിപർവതത്തിന് മുകളിലാണ്, പൊട്ടിത്തെറിക്കാം:മുഖ്യമന്ത്രി
തിരുവനന്തപുരം : കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായിരിക്കെ വരാനിരിക്കുന്ന അപകടത്തിന്റെ സൂചന നൽകി മുഖ്യമന്ത്രി. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്‌നിപർവതത്തിനു മുകളിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വളരെ യാന്ത്രികമായി അനുസരിക്കുന്നതിനു പകരം, ഓരോരുത്തരും സ്വയം ഏറ്റെടുക്കണം. മാറ്റിവയ്ക്കാൻ സാധിക്കുന്ന ചടങ്ങുകൾ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞു നടത്തണം. സർക്കാർ അനുവദിച്ചത് പരമാവധി 75 ആളുകൾ ആണെങ്കിൽ, ഇനിയും ചുരുക്കാം. അല്ലെങ്കിൽ രോഗവ്യാപന വേഗത ആരോഗ്യ സംവിധാനത്തിന്റെ ശേഷിയ്ക്ക് അപ്പുറമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യയിലെ കൊവിഡ് വിപത്തുകൾ സംസ്ഥാനത്തും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അത്തരത്തിൽ ഭയപ്പെടേണ്ട സാഹചര്യം നിലവിൽ കേരളത്തിലില്ല. മാസ്ക്ക് ധരിക്കുന്നതിലും സാമൂഹ്യ അകലം പാലിക്കുന്നതിലും ചെറിയ വീഴ്ചകൾ ഉണ്ടാകുന്നുണ്ട്. പൊലീസോ സർക്കാർ സംവിധാനങ്ങളോ ഇടപെട്ടില്ലെങ്കിൽ തോന്നുന്നതു പോലെ ആകാമെന്ന ധാരണ തിരുത്തണം. നമുക്കും ചുറ്റുമുള്ളവർക്കും വേണ്ടി രോഗം തനിയ്ക്ക് പിടിപെടാൻ അനുവദിക്കില്ല എന്ന് ദൃഢനിശ്ചയം ചെയ്യണം. ഇത്തരത്തിൽ തീരുമാനിച്ചില്ലെങ്കിൽ നാട് ഗുരുതരമായ സ്ഥിതിവിശേഷത്തിലെത്തുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
പരിഭ്രാന്തിപരത്തിയാൽ നടപടി പരിഭ്രാന്തി പരത്തുന്ന വസ്തുതാവിരുദ്ധമായ സന്ദേശങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്തണം. ഇത്തരത്തിൽ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആരോഗ്യവകുപ്പ് നൽകുന്ന വിവരങ്ങളെയും ആധികാരികമായ സംവിധാനങ്ങളെയുമാണ് ആശ്രയിക്കേണ്ടത്. വാർത്തകൾ നൽകുമ്പോൾ ജനങ്ങളിൽ ആശങ്ക പടർത്താതിരിക്കാൻ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |