തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് വേദി സ്റ്റേഡിയത്തിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇത്രയും ആളുകൾ അടച്ചുകെട്ടിയ ഹാളിൽ ദീർഘസമയം ചെലവഴിച്ച് സത്യപ്രതിജ്ഞ നടത്തുന്നത് ഒഴിവാക്കാനാണ് ആലോചിച്ചത്.സെൻട്രൽ സ്റ്റേഡിയമല്ല, സത്യത്തിൽ കേരള ജനതയുടെ മനസ്സാണ് സത്യപ്രതിജ്ഞാ വേദി.കോവിഡ് പ്രോട്ടോക്കോളില്ലായിരുന്നെങ്കിൽ കേരളമാകെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ച് രണ്ടാമൂഴം സാധ്യമാക്കിയവരാണ് ജനങ്ങൾ. തുടങ്ങിവച്ചതും ഏറെ മുന്നോട്ടുകൊണ്ടുപോയതുമായ ക്ഷേമ, വികസന നടപടികൾ ആവേശപൂർവ്വം തുടരണമെന്ന് വിധിയെഴുതിയ നിങ്ങൾ ഞങ്ങളുടെ മനസ്സുകളിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്റ്റേഡിയവും.
നാം ഒരുമിച്ച് നിന്ന്
ആഘോഷിക്കും
ഈ മഹാമാരി മാറും. അധികം വൈകാതെ അതിന്റെ തീവ്രത കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്ളാദവും നാമൊരുമിച്ച് ആഘോഷിക്കും. രോഗാതുരതയുടെ കാർമേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. തുറസ്സായ സ്ഥലം, സാമൂഹ്യ അകലം, വായുസഞ്ചാരം, ഒഴിവാക്കാനാവാത്തവരുടെ മാത്രം സാന്നിധ്യം തുടങ്ങിയവയാലാവും സത്യപ്രതിജ്ഞാ ചടങ്ങ് ശ്രദ്ധിക്കപ്പെടുക. അമ്പതിനായിരത്തിലേറെ പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ അതിന്റെ നൂറിലൊന്നു പേരുടെ മാത്രം സാന്നിധ്യത്തിലാണ് ചടങ്ങ് . അഞ്ചു കൊല്ലം മുമ്പ് ഇതേ വേദിയിൽ നാൽപതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
അത് എതിർക്കുന്നവരുടെ
മാനസികാവസ്ഥ
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ എതിർക്കുന്നവർ സർക്കാരിന്റെ വിജയം ഒരുതരത്തിലും ആഘോഷിക്കപ്പെടരുതെന്ന മാനസികാവസ്ഥയുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. . ഇതൊരു ചരിത്ര വിജയമാണ്. അതിന്റെ ഭാഗമായുള്ള സത്യപ്രതിജ്ഞാ ചടങ്ങ് എക്കാലത്തും ഒാർമ്മിക്കത്തക്ക രീതിയിലുള്ളതാവണം. ദൃശ്യത്തിലൂടെ എല്ലാവർക്കും അതാസ്വദിക്കാനാകണം.
ആ മട്ടിൽ കരുതലോടെയുള്ള രംഗമാണ് ഒരുക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിപദം പങ്കുവച്ചത് പലതും പരിഗണിച്ച് :മുഖ്യമന്ത്രി
തിരുവനന്തപുരം: ഒറ്റ അംഗം മാത്രമുള്ള നാലു ഘടകകക്ഷികൾക്കായി രണ്ടു മന്ത്രിസ്ഥാനം പങ്കുവച്ച് നൽകിയതിൽ ആദ്യ ഊഴം വേണമെന്ന് ഇന്നലത്തെ എൽ.ഡി.എഫ് യോഗത്തിൽ കേരള കോൺഗ്രസ്- ബിയും കോൺഗ്രസ്- എസും ആവശ്യമുന്നയിച്ചെങ്കിലും, പല പരിഗണനകൾ വച്ചാണ് മന്ത്രിസ്ഥാനം വിഭജിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
എല്ലാ വിഭാഗങ്ങളുടെയും പിന്തുണയിലാണ് ജയിച്ചതെന്നും, തീരുമാനത്തിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ വിഷയത്തിന് വിരാമമായി. ലത്തീൻ കത്തോലിക്കാ പ്രാതിനിദ്ധ്യം പരിഗണിച്ചാണ് ആന്റണി രാജുവിന് ആദ്യ അവസരം നൽകിയതെന്നാണ് റിപ്പോർട്ട്. മുന്നണി യോഗത്തിൽ മന്ത്രിസഭാ ഘടന സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണനാണ് വിശദാംശങ്ങൾ അവതരിപ്പിച്ചത്. മന്ത്രിമാരുടെ എണ്ണം 21ൽ കൂട്ടാനാവില്ലെന്ന പരിമിതി അദ്ദേഹം വ്യക്തമാക്കി. എൽ.ജെ.ഡിക്ക് തൽക്കാലം മന്ത്രിസ്ഥാനം നൽകാനാവാത്ത സാഹചര്യമാണ്. രണ്ട് ജനതാദളുകളെയും ഒന്നായിക്കണ്ടാണ് മന്ത്രിസ്ഥാനം നൽകുന്നതെന്നും പറഞ്ഞു. ആ പരാമർശത്തിൽ വ്യക്തത വേണമെന്ന് മാത്യു ടി. തോമസ് പറഞ്ഞെങ്കിലും 'തീരുമാനിച്ചതു പോലെ നടക്കട്ടെ' എന്ന കമന്റോടെ മുഖ്യമന്ത്രി തടയിട്ടു. മന്ത്രിസ്ഥാന പരിഗണനയിൽ തഴയപ്പെട്ട എൽ.ജെ.ഡി പ്രതിനിധികളായ ഡോ. വറുഗീസ് ജോർജും ഷേക് പി.ഹാരിസും എതിർപ്പുയർത്തിയില്ല.സി.പി.എമ്മിലെയും സി.പി.ഐയിലെയും മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് തീരുമാനമാകും. രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും, ഉച്ച കഴിഞ്ഞ് നിയമസഭാ കക്ഷിയും ചേരും. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് രാവിലെ ചേർന്ന ശേഷം ഓൺലൈനായി സംസ്ഥാന കൗൺസിലും ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |