ഇടതിന് മൂന്ന് വനിതാ മന്ത്രി ആദ്യം: വീണ, ആർ. ബിന്ദു, ചിഞ്ചുറാണി
എം.ബി. രാജേഷ് സ്‌പീക്കർ, ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി
കെ.കെ. ശൈലജ സി.പി.എം നിയമസഭാ വിപ്പ്
തിരുവനന്തപുരം: സി.പി.എമ്മിൽ അവസാന നിമിഷത്തെ അപ്രതീക്ഷിത തീരുമാനത്തിൽ കെ.കെ. ശൈലജയുടെ പേരു കൂടി തെന്നിമാറിയതോടെ, ഇരുപത്തിയൊന്നംഗ ഇടത് മന്ത്രിസഭയിൽ പതിനേഴ് പുതുമുഖങ്ങളുമായി പിണറായി സർക്കാരിന്റെ രണ്ടാംവരവ്. പുതുമുഖങ്ങൾക്ക് പ്രാമുഖ്യമെന്ന നിലപാടിൽ, ആരുടെ കാര്യത്തിലും ദാക്ഷിണ്യം വേണ്ടെന്ന തീരുമാനം കടുപ്പിച്ച സി.പി.എമ്മും സി.പി.ഐയും നടപ്പാക്കിയത് സമ്പൂർണ പുതുമ. സി.പി.എം പട്ടികയിൽ തുടർച്ച മുഖ്യമന്ത്രിക്കു മാത്രം.
സി.പി.എമ്മിൽ നിന്ന് വീണാ ജോർജ്, പ്രൊഫ. ആർ. ബിന്ദു, സി.പി.ഐയിൽ നിന്ന് ജെ. ചിഞ്ചുറാണി എന്നിവർ മന്ത്രിസഭയിലെത്തുന്നതോടെ എൽ.ഡി.എഫ് സർക്കാരിൽ ആദ്യമായി മൂന്ന് വനിതാ മന്ത്രിമാരെന്ന കൗതുകമുണ്ട്. 1957 നു ശേഷം സി.പി.ഐയ്ക്ക് വനിതാമന്ത്രിയും ആദ്യം. മുഖ്യമന്ത്രിയും, 1996 ലെ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന കെ. രാധാകൃഷ്ണനും ഒഴികെ സി.പി.എമ്മിലെ ബാക്കി പത്തു പേരും പുതുമുഖങ്ങൾ. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും പിണറായിയുടെ മകൾ വീണയുടെ ഭർത്താവുമായ പി.എ. മുഹമ്മദ് റിയാസിനാണ് മന്ത്രിമാരിൽ ചെറുപ്പം- 43 വയസ്സ്. എഴുപത്തിയേഴിലെത്തിയ മുഖ്യമന്ത്രി കഴിഞ്ഞാൽ, കെ. കൃഷ്ണൻകുട്ടിയാണ് (ജനതാദൾ- എസ്) സീനിയർ മിനിസ്റ്റർ- 76. രണ്ടു തവണ പാർലമെന്റ് അംഗമായിരുന്ന എം.ബി. രാജേഷ് സ്പീക്കർ ആകും.
കെ.കെ. ശൈലജയും എ.സി. മൊയ്തീനും തുടർന്നേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും. ചിലർക്കു മാത്രമായി ഇളവു നൽകുന്നത് മറ്റുള്ളവർ അയോഗ്യരാണെന്ന തോന്നലുണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതോടെ സാദ്ധ്യതയടഞ്ഞു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യമന്ത്രിയായ ശൈലജയ്ക്കെങ്കിലും ഇളവു നൽകാതിരിക്കുന്നത് ഔചിത്യക്കുറവാകുമെന്ന് അഭിപ്രായമുയർന്നെങ്കിലും, 'പുതുമുഖനയ'ത്തിനായിരുന്നു മുൻതൂക്കം. ശൈലജ സി.പി.എം നിയമസഭാകക്ഷി വിപ്പ് ആകും; ടി.പി. രാമകൃഷ്ണൻ നിയമസഭാകക്ഷി സെക്രട്ടറിയും.
രാവിലെ അവെയ്‌ലബിൾ പി.ബിയിലാണ് മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖമാകട്ടെ എന്ന ധാരണ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. പിണറായി വിജയനെ മുഖ്യമന്ത്രിയായും നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുത്തു. സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് മന്ത്രിസഭയിലെത്തുന്നത് എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനുമാണ്. പി.രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും, വി.എൻ. വാസവൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ് എന്നിവർ സംസ്ഥാന കമ്മിറ്റിയിൽ നിന്നും മന്ത്രിസഭയിലെത്തുന്നു. സി.പി.എം സ്വതന്ത്രൻ വി. അബ്ദുറഹ്‌മാനും മന്ത്രിയാകും.
സി.പി.ഐയും മുൻ മന്ത്രിമാരെ പരിഗണിക്കേണ്ടെന്ന മാനദണ്ഡം തുടർന്നതോടെ വിജയിച്ച ഏക സിറ്റിംഗ് മന്ത്രിയായ ഇ. ചന്ദ്രശേഖരൻ ഒഴിവാക്കപ്പെട്ടു. ചിറ്റയം ഗോപകുമാറിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം. ഇ. ചന്ദ്രശേഖരനാണ് പാർട്ടി നിയമസഭാകക്ഷി നേതാവ്. നിയുക്ത മന്ത്രി കെ. രാജൻ ഉപനേതാവ്.
പുതിയ മന്ത്രിസഭ
മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർ സി.പി.എം എം.വി. ഗോവിന്ദൻ കെ. രാധാകൃഷ്ണൻ പി. രാജീവ് കെ.എൻ. ബാലഗോപാൽ വി.എൻ. വാസവൻ സജി ചെറിയാൻ വി. ശിവൻകുട്ടി പി.എ. മുഹമ്മദ് റിയാസ് പ്രൊഫ.ആർ. ബിന്ദു വീണാ ജോർജ് വി. അബ്ദുറഹ്‌മാൻ സി.പി.ഐ കെ. രാജൻ പി. പ്രസാദ് ജെ. ചിഞ്ചുറാണി ജി.ആർ. അനിൽ ജനതാദൾ- എസ് കെ. കൃഷ്ണൻകുട്ടി എൻ.സി.പി എ.കെ. ശശീന്ദ്രൻ കേരള കോൺ. എം റോഷി അഗസ്റ്റിൻ ജനാധിപത്യ കേരള കോൺ. ആന്റണി രാജു ഐ.എൻ.എൽ അഹമ്മദ് ദേവർകോവിൽ
മന്ത്രിമാരുടെ വകുപ്പിൽ
തീരുമാനം ഇന്ന്
തിരുവനന്തപുരം: നിയുക്ത മന്ത്രിമാരുടെ വകുപ്പുകൾ ഏതൊക്കെയെന്നതിൽ ഇന്ന് തീരുമാനമെടുക്കും. കെ.കെ.ശൈലജ ഒഴിവായതോടെ, ആരോഗ്യവകുപ്പ് ആർക്കെന്നതാണ് ഏറെ ആകാംക്ഷയുണർത്തുന്നത്. സി.പി.എമ്മിന്റെ കൈയിലെ ധനകാര്യം, ആരോഗ്യം, വ്യവസായം, തദ്ദേശസ്വയംഭരണം, സഹകരണം, ടൂറിസം എന്നീ പ്രധാന വകുപ്പുകൾ ആരെയൊക്കെ ഏല്പിക്കുമെന്നതും എല്ലാവരും ഉറ്റുനോക്കുന്നു.
രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വകുപ്പുകൾ ചർച്ചചെയ്യും.ഘടകകക്ഷി മന്ത്രിമാർക്ക് വിട്ടുകൊടുക്കുന്ന വകുപ്പുകളേതൊക്കെ എന്നതിലും തീരുമാനമെടുക്കേണ്ടതുണ്ട്.
സി.പി.ഐയുടെ കൈവശമുള്ളതിൽ വനംവകുപ്പ് അവർ വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ റവന്യു, ഭക്ഷ്യ-പൊതുവിതരണം, കൃഷി, ക്ഷീരവികസനം, ഭവനനിർമ്മാണം, മൃഗസംരക്ഷണം എന്നീ വകുപ്പുകൾ നൽകില്ല. കേരള കോൺഗ്രസ്-എം ചോദിച്ചിരിക്കുന്നത് പൊതുമരാമത്ത്, കൃഷി, ഉന്നത വിദ്യാഭ്യാസം, ജലസേചനം എന്നിവയിലേതെങ്കിലും ഒന്നാണ്. ജലസേചനം നിലവിൽ ജനതാദൾ-എസിന്റെ കൈവശമാണ്. ഗതാഗതം എൻ.സി.പിയിൽ നിന്നെടുക്കാൻ സാദ്ധ്യതയുണ്ട്.
കോൺഗ്രസ് വിട്ടെത്തി 2016ൽ താനൂരിൽ നിന്ന് സി.പി.എം സ്വതന്ത്രനായി വിജയിച്ച വി. അബ്ദുറഹ്മാന് കഴിഞ്ഞതവണ കെ.ടി.ജലീൽ കൈകാര്യം ചെയ്തിരുന്ന വഖഫും ന്യൂനപക്ഷക്ഷേമവും നൽകിയേക്കും. അല്ലെങ്കിൽ ഐ.എൻ.എൽ പ്രതിനിധി അഹമ്മദ് ദേവർകോവിലിന് നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |