തിരുവനന്തപുരം: ഭരണത്തുടർച്ച നേടിയതിന് ശേഷം ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
നാളെയോ, മറ്റന്നാളോ ആകും പ്രധാനമന്ത്രിയെ കാണുക. കേരളത്തിന്റെ വികസന പദ്ധതികൾക്ക് കേന്ദ്രത്തിൽ നിന്ന് പിന്തുണ തേടുകയും കൊവിഡിന് ശേഷമുള്ള സാമ്പത്തിക പുനർനിർമ്മാണത്തിന് കൂടുതൽ സഹായം നേടിയെടുക്കുകയുമാണ് യാത്രയുടെ ലക്ഷ്യം.
കന്യാകുമാരി - മുംബയ് ഇക്കണോമിക് കോറിഡോർ പദ്ധതിയിൽ തിരുവനന്തപുരത്തെക്കൂടി ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും. കൂടുതൽ വിപുലമായ റോഡ് കണക്ടിവിറ്റിക്ക് സഹായകമാകുന്ന ഈ പദ്ധതി വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമാകുന്നതോടെ വികസനത്തിന് അനിവാര്യമായി മാറും. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം- കാസർകോട് സെമി ഹൈ സ്‌പീഡ് റെയിൽവേ പദ്ധതിയുടെ കേന്ദ്രാനുമതി സംബന്ധിച്ചും ചർച്ച നടത്തും. അറുപതിനായിരം കോടിയിലേറെ മുതൽമുടക്കുള്ള പദ്ധതിക്ക് റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയതിനാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായിട്ടുണ്ട്. കൂടുതൽ കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |