വളാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവം എന്ന് വിശേഷിപ്പിച്ച് വളാഞ്ചേരി വൈക്കത്തൂർ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡിനെച്ചൊല്ലി വിവാദം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സ്ഥാപിച്ച ഫ്ളക്സ് വിശ്വാസത്തെ വ്രണപ്പെടുത്തുന്നെന്ന പരാതിയെ തുടർന്ന് പൊലീസ് ഇടപെട്ട് രണ്ടാഴ്ച മുമ്പ് മാറ്റിയിരുന്നു. തുടർന്ന് ബോർഡ് മറ്റൊരു സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്.
ആരാണ് ദൈവം എന്നു നിങ്ങൾ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു എന്നും എഴുതിയിട്ടുണ്ട്. ക്ഷേത്ര സ്ഥലത്തല്ലെങ്കിലും വിശ്വാസികൾ പ്രതിഷേധിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. മുഖ്യമന്ത്രിക്കൊപ്പം മറ്റു മന്ത്രിമാരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയ മറ്റൊരു ബോർഡും സമീപത്ത് സ്ഥാപിച്ചിരുന്നു. ശ്രീപത്മനാഭന്റെ മണ്ണും സ്വാമി അയ്യപ്പന്റെ മണ്ണും ഗുരുവായൂരപ്പന്റെയും കൊടുങ്ങല്ലൂരമ്മയുടെയും തട്ടകവും ചുവന്നു കിടക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ ദൈവങ്ങളെല്ലാം കമ്മ്യൂണിസ്റ്റാണെന്നതിന് ഇതിൽപ്പരം തെളിവു വേണോ എന്നെഴുതിയ ഈ ബോർഡും മാറ്റിയിട്ടുണ്ട്.
ഫ്ളക്സ് സ്ഥാപിച്ചതിൽ സി.പി.എമ്മിന് ബന്ധമില്ലെന്ന് വളാഞ്ചേരി ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തങ്ങൾ അറിയാതെയാണ് ഫ്ളക്സ് സ്ഥാപിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി. ക്ഷേത്ര കമ്മിറ്റിക്ക് പ്രതിഷേധമുണ്ടായിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധം വരട്ടെയെന്ന് കരുതിയാണ് മൗനം പാലിച്ചതെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രൻ പറഞ്ഞു. സി.പി.എം- ആർ.എസ്.എസ് തർക്കം നിലനിൽക്കുന്ന മേഖലയാണിത്.
വി.ടി.ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിഷയം സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമാക്കിയത്. ക്ഷേത്രത്തിൽ 'രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന്, അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു. രണ്ട്, അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയൻ' എന്നായിരുന്നു വി.ടി. ബൽറാമിന്റെ പോസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |