തിരുവനന്തപുരം: കേരളത്തിലെ എല്ലാ സ്കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനുതകുന്ന വിധത്തിൽ സ്‌കൂൾ പശ്ചാത്തല സൗകര്യങ്ങളും അക്കാഡമിക് നിലവാരവും ഉയർത്താനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. 92 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെയും 48 ഹയർ സെക്കൻഡറി ലാബുകളുടെയും മൂന്ന് ഹയർ സെക്കൻഡറി ലൈബ്രറികളുടെയും ഉദ്ഘാടനവും 107 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ മേഖലയിൽ മാത്രം 4000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തിയത്. കേരളത്തിലെ സ്‌കൂളുകൾ തുറക്കാൻ കഴിയുന്ന സാഹചര്യത്തിനനുസരിച്ച് ക്ലാസ് മുറി വിദ്യാഭ്യാസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് 214 കോടി രൂപയാണ് ചെലവഴിച്ചത്. കിഫ്ബിയുടെ അഞ്ച് കോടി രൂപ ചെലവഴിച്ച് 11 സ്‌കൂൾ കെട്ടിടങ്ങളും മൂന്നു കോടി ചെലവഴിച്ച് 23 കെട്ടിടങ്ങളും നിർമിച്ചു. പ്ലാൻ ഫണ്ട്, എം.എൽ.എ ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട്, മറ്റ് ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് 58 പുതിയ കെട്ടിടങ്ങളും നിർമിച്ചു. 48 ഹയർ സെക്കൻഡറി ലാബുകൾക്കായി 22 കോടി രൂപ ചെലവഴിച്ചു. 85 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് ലൈബ്രറികൾ നിർമ്മിച്ചത്. 107 കെട്ടിടങ്ങളുടെ നിർമാണത്തിന് 124 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനും ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |