തിരുവനന്തപുരം: മന്ത്രിമാർ ജനങ്ങളോട് ഒരു തരത്തിലുള്ള പക്ഷപാതവും കാട്ടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ അധികാരത്തിൽ ഏറ്റിയവരും ഏറ്റാതിരിക്കാൻ ശ്രമിച്ചവരുമുണ്ട്. അധികാരത്തിൽ എത്തിയാൽ പിന്നെ മുന്നിലുള്ളത് ജനങ്ങൾ മാത്രമാണെന്നും മന്ത്രിമാർക്കുള്ള മൂന്ന് ദിവസ പരിശീലനം എെ.എം.ജിയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
മന്ത്രിമാർ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിന്റെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം. കാലഹരണപ്പെട്ട ചട്ടങ്ങൾക്ക് പകരം പുതിയവ വേണമെങ്കിൽ അതിന് നടപടിയെടുക്കണം. പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മുൻഗണന നൽകണം.
ഭരണ സംവിധാനത്തെക്കുറിച്ച് മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖറും ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടിയും ഒരു ടീമിനെ നയിക്കുന്നതിനെപ്പറ്റി ഐ.ഐ.എം മുൻ പ്രൊഫസർ മാത്തുക്കുട്ടി എം. മോനിപ്പള്ളിയും ഇന്നലെ ക്ളാസെടുത്തു.
നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ, ലോകബാങ്ക് മുഖ്യ മൂല്യനിർണയ വിദഗ്ദ്ധ ഡോ.ഗീതാഗോപാൽ, ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ എന്നിവർ ഇന്ന് ക്‌ളാസെടുക്കും.
ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കേന്ദ്ര മുൻ സെക്രട്ടറി അനിൽ സ്വരൂപ്, സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ സ്ഥാപകരായ നിധി സുധൻ, വിജേഷ് റാം എന്നിവരാണ് നാളെ ക്‌ളാസെടുക്കുന്നത്.
ഉദ്യോഗസ്ഥരെ മാനിക്കണം
ഭരണപരമായ ചുമതലകളിൽ ഉദ്യോഗസ്ഥരുടെ പങ്ക് പ്രധാനമാണെന്നും അവരുടെ അഭിപ്രായങ്ങൾ ശരിയെന്ന് തോന്നിയാൽ മന്ത്രിമാർ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫിന്റെ ആശയം ആദ്യം മുന്നോട്ടു വച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തേതുപോലെ ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |