തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് വർഷത്തിനകം സമ്പൂർണ കുടിവെള്ള ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാന ശില്പശാലയും നിർവഹണ സഹായ ഏജൻസികളുടെ പ്രവർത്തനവും വെള്ളയമ്പലം പഞ്ചായത്ത് ഭവൻ ഓഡിറ്റോറിയത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 53.19 ലക്ഷം ഗ്രാമീണ വീടുകളിലേക്ക് ശുദ്ധജലം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജലസ്രോതസിന്റെ ശേഷിയും, ലഭ്യതയും, ഗുണഭോക്താക്കളുടെ എണ്ണവും, വിതരണ ക്ഷമതയും പരിശോധിച്ചാണ് ജൽജീവൻ പദ്ധതിയുടെ മാസ്റ്റർപ്ളാൻ തയ്യാറാക്കുന്നത്. ഇതിനായി സംസ്ഥാനത്തെ 2176 ജലസ്രോതസുകളിൽ 2151 ഇടങ്ങളിൽ ഓഡിറ്റിംഗ് പൂർത്തിയാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, എം.വി. ഗോവിന്ദൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജൽജീവൻ മിഷൻ ഡയറക്ടർ എസ്. വെങ്കിടേശപതി, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, തദ്ദേശ വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ദിവ്യ, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് വിജു മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |