ഗുരുവായൂർ: മതത്തെ ആധുനിക ദർശനങ്ങളോടെ നവീകരിക്കുന്നതിന് രാഷ്ട്രീയം വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐതിഹാസികമായ ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ നവതിയുടെ ഭാഗമായി ദേവസ്വം നടത്തുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മതത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ കൂടുതൽ മെച്ചപ്പെട്ട സമൂഹത്തെ സൃഷ്ടിക്കും. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഗുരുവായൂർ.
പി. കൃഷ്ണപിള്ളയും എ.കെ.ജിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾ കാരണമാണ് ഗുരുവായൂർ നടയിൽ മാനവികത ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ദേവസ്വം നടത്തുന്നത്.
മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ഉന്നത ഫെലോഷിപ്പ് ലഭിച്ച സാഹിത്യകാരി ഡോ.എം. ലീലാവതി ടീച്ചറെ തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ ആദരിച്ചു. ടി.എൻ പ്രതാപൻ എം.പി, ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ അഡ്വ. കെ. ബി മോഹൻദാസ് എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |