തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ പഠന റിപ്പോർട്ടിന്റെ (ഡി.പി.ആർ) സി.ഡി നിയമസഭയിൽ വയ്ക്കാമെന്നു പറഞ്ഞിട്ട് ഇതുവരെ ലഭ്യമാക്കാത്ത മുഖ്യമന്ത്റി പിണറായി വിജയന്റെ നടപടിക്കെതിരെ അൻവർ സാദത്ത് എം.എൽ.എ അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകി. 15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിൽ അൻവർ സാദത്ത് ഉന്നയിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് കഴിഞ്ഞ ഒക്ടോബർ 27ന് മുഖ്യമന്ത്റി മറുപടി നൽകിയിരുന്നു.
പദ്ധതിയുടെ വിശദമായ പഠന റിപ്പോർട്ട്, പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് എന്നിവ ലഭ്യമാക്കാമോയെന്നും ഇവ സർക്കാർ അംഗീകരിച്ചിട്ടുണ്ടോ എന്നുമായിരുന്നു ചോദ്യം. ദ്രുതപരിസ്ഥിതി ആഘാത പഠനം, വിശദ പഠന റിപ്പോർട്ട് എന്നിവ സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും അനുബന്ധമായി ഇവ സി.ഡിയിലാക്കി ഉള്ളടക്കം ചെയ്യാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ സി.ഡി ഇതുവരെ നിയമസഭാ സെക്രട്ടേറിയറ്റിനു കൈമാറിയില്ല. ഇത് നിയമസഭാ സമാജികൻ എന്ന നിലയിലുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും വിശദാംശങ്ങൾ അടിയന്തരമായി ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അൻവർ സാദത്ത് സ്പീക്കർക്ക് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |