കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസന നയരേഖ എൽ.ഡി.എഫിൽ ചർച്ച ചെയ്ത് ജനങ്ങളുടെ രേഖയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലയിലും പദ്ധതികൾ നടപ്പാക്കി വികസിത കേരളം സൃഷ്ടിക്കും. കേരള മോഡലെന്ന് ലോകം വാഴ്‌ത്തുന്ന രീതിയിലേക്ക് വികസനം മാറി. അവിടെ ഒതുങ്ങാനാകില്ല. കേരളത്തിന്റെ വികസനത്തിൽ കമ്മ്യൂണിസ്റ്റുകാർ വഹിച്ച സുപ്രധാന പങ്ക് നാട് അംഗീകരിച്ചതാണ്. 1957ലെ ഇ.എം.എസ് സർക്കാർ വികസനത്തിന് അടിത്തറയിട്ടു. അതിന് ആധാരമാക്കിയത് 1956ൽ തൃശൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനം തയ്യാറാക്കിയ വികസനരേഖയാണ്. ചുരുങ്ങിയ കാലം ഭരിച്ച ഇടതു സർക്കാരുകളും നാടിന്റെ മാറ്റത്തിന് വലിയ ഇടപെടൽ നടത്തി.
നാടിന്റെ വികസനത്തിൽ കേന്ദ്രം നിഷേധാത്മക നിലപാട് തുടരുകയാണ്. സാമ്പത്തികസഹായം കുറഞ്ഞുവരുന്നു. അർഹതപ്പെട്ട എയിംസ് അനുവദിച്ചില്ല. കേരളത്തോട് വിപ്രതിപത്തി കാട്ടുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. അവർക്കൊപ്പം കൂടി വികസനത്തിന് തുരങ്കം വയ്ക്കുകയാണ് യു.ഡി.എഫ്.
യുക്രെയിനിലുൾപ്പെടെ ലോകത്തിന്റെ പലഭാഗത്തും മലയാളികൾ പഠിക്കാൻ ഇടയായത് ഉന്നതവിദ്യാഭ്യാസം കൂടുതൽ ശാക്തീകരിക്കാത്തതിനാലാണ്. ലോകോത്തര സ്ഥാപനങ്ങൾ വേണം. ഉന്നത വിദ്യാഭ്യാസരംഗത്ത് സർക്കാർ, സ്വകാര്യ മേഖലകൾ എന്തു ബുദ്ധിമുട്ടാണുണ്ടാക്കുക? വിദേശികൾ ഉൾപ്പെടെ കേരളത്തിൽ പഠിക്കാൻ വരും. . ഡീംഡ് സർവകലാശാലകൾ രാജ്യത്തുണ്ടായ മാറ്റത്തിന്റെ ഭാഗമാണ്. ചെങ്കൊടിയോട് ചിലർക്ക് ഇപ്പോഴും അലർജിയാണ്. എന്തിന് ചെങ്കൊടിയെന്ന് മാടമ്പിമാർ ചോദിച്ചപ്പോൾ ഉത്തരം കൊടുത്ത് വളർന്ന പ്രസ്ഥാനമാണ് സി.പി.എം. ചുവപ്പ് കാണുമ്പോൾ കാളയ്ക്ക് ഹാലിളകുന്നതു പോലത്തെ അവസ്ഥ നല്ലതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |