കണ്ണൂർ: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതിലോല മേഖല നിർബന്ധമാക്കണമെന്ന സുപ്രീംകോടതി വിധിയിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജനവാസ കേന്ദ്രങ്ങളിലെ ആളുകളുടെ താൽപര്യം സംരക്ഷിക്കും. ഇക്കാര്യം കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കും.
പിണറായി കൺവെൻഷൻ സെന്ററിൽ ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് ആവിഷ്‌കരിച്ച വൃക്ഷസമൃദ്ധി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വനം സംരക്ഷിക്കപ്പെടണമെന്നുതന്നെയാണ് സർക്കാറിന്റെയും നിലപാട്. ചില വനാതിർത്തികളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. അത്തരം കേന്ദ്രങ്ങൾ പരിസ്ഥിതിലോല മേഖലയാക്കരുതെന്നാണ് സർക്കാർ നേരത്തെ സ്വീകരിച്ച നിലപാട്. ഇത് കേന്ദ്ര ഗവൺമെന്റിന്റെ പരിശോധനയിലായിരുന്നു. ഇതിന്മേലുള്ള തീരുമാനം അന്തിമഘട്ടത്തിലാണ്. അപ്പോഴാണ് സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നത്. ഇതിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ചും പറയുന്നുണ്ട്. ഇത് സംബന്ധിച്ച നടപടികൾ സർക്കാർ കൈകൊള്ളും. എന്നാൽ വനം സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
ചടങ്ങിൽ മന്ത്രി എം.വി ഗോവിന്ദൻ അദ്ധ്യക്ഷനായി. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ. എൻ ഷംസീർ, കെ.വി സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.
43 ലക്ഷം തൈകൾ നടും
സംസ്ഥാനത്തിന്റെ പരിസ്ഥിതി സന്തുലനം പുനഃസ്ഥാപിക്കാനാണ് വൃക്ഷവത്കരണം നടത്തുന്നത്. ഇക്കുറി 43 ലക്ഷം വൃക്ഷത്തൈകളാണ് നടുക. ഇവയെ മൂന്നു മുതൽ അഞ്ചുവർഷം വരെ പരിപാലിക്കും. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹായമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |