തവനൂരിൽ കറുത്ത മാസ്ക് ധരിച്ചവർക്ക് മഞ്ഞ മാസ്ക് നൽകി
മാസ്ക് അഴിപ്പിക്കാൻ ആവശ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിവീശി ഇന്നലെയും പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവും പ്രതിഷേധവും പരിഹാസവും ശക്തമാവുകയും അത് സർക്കാരിന് കളങ്കമാവുന്ന നില വരികയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത മാസ്കിനുള്ള അപ്രഖ്യാപിത വിലക്ക് പൊലീസ് പിൻവലിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്ക് ധരിച്ചവരെ പൊലീസ് തടയുകയും മറ്റ് നിറങ്ങളിലുള്ള മാസ്ക് ധരിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. കനത്ത സുരക്ഷയിലും മുഖ്യമന്ത്രിക്കെതിരെ ഇന്നലെയും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. ഇന്ന് കണ്ണൂരിലാണ് പരിപാടി.
പ്രതിഷേധം രൂക്ഷമായതോടെ ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കറുത്ത മാസ്ക് മാറ്റാൻ ജനങ്ങളോട് ആവശ്യപ്പെടരുതെന്ന് പൊലീസിന് നിർദ്ദേശം നൽകി. അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മേധാവി ഐ.ജിമാർക്കും അവർ ഡിവൈ.എസ്.പി മാർക്കും നിർദ്ദേശം നൽകി.
മലപ്പുറത്ത് മുഖ്യമന്ത്രിയുടെ പരിപാടിക്ക് എത്തിയവരുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ പരിപാടിക്ക് കറുത്ത മാസ്ക് ധരിച്ചവരെ തടയരുതെന്ന് ഐ.ജി അശോക് യാദവ് ഡിവൈ.എസ്.പിമാർക്ക് നിർദ്ദേശം നൽകി. എന്നിട്ടും കറുത്ത മാസ്ക് ധരിച്ചവരോട് വേറെ മാസ്ക് ധരിച്ചു കൂടേയെന്ന് പൊലീസ് ചോദിച്ചു. ബലമായി അഴിപ്പിച്ചില്ലെന്നു മാത്രം. കോഴിക്കോട്ടെ പരിപാടികളിൽ കറുത്ത മാസ്ക് ധരിച്ചവരെ മുഖ്യമന്ത്രി മടങ്ങുന്നതുവരെ പൊലീസ് നിരീക്ഷിച്ചു. ഇന്നലെ തവനൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത ജയിൽ ഉദ്ഘാടനത്തിന് എത്തിയവരോട് കറുത്ത മാസ്ക് മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പകരം മഞ്ഞ മാസ്ക് നൽകി. ശനിയാഴ്ച കോട്ടയത്തെയും കൊച്ചിയിലെയും മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് വിലക്കിയിരുന്നു. ലത്തീൻ അതിരൂപതയുടെ പരിപാടികളിൽ കറുത്ത മാസ്ക് ഒഴിവാക്കണമെന്ന് രൂപത വിശ്വാസികളോട് നിർദ്ദേശിച്ചിരുന്നു.
കറുത്ത മാസ്ക് വിലക്ക് വലിയ ചർച്ചയാവുകയും ഇന്നലെ ഇടതുപക്ഷ അനുഭാവികൾപോലും കറുത്ത മാസ്കും വസ്ത്രവും പ്രതിഷേധ സൂചകമായി ധരിക്കുകയും ചെയ്തിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ സർക്കാരിനെ കളിയാക്കുന്ന ട്രോളുകളും നിറഞ്ഞു.
കെ.ടി.ജലീൽ ചെയ്ത കുറ്റങ്ങൾ എണ്ണിയെണ്ണി പറയും:സ്വപ്ന
കൊച്ചി: യഥാർത്ഥ ഗൂഢാലോചന നടത്തിയത് മുൻ മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തിലെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ജലീലിനെക്കുറിച്ച് രഹസ്യമൊഴിയിൽ നൽകിയ വിവരങ്ങൾ രണ്ടു ദിവസത്തിനകം തുറന്നുപറയും.
ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ ആർ. കൃഷ്ണരാജിനെ കലൂരിലെ വസതിയിൽ സന്ദർശിച്ചശേഷം സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്തൊക്കെ കുറ്റങ്ങളാണ് കെ.ടി. ജലീൽ ചെയ്തിട്ടുള്ളതെന്ന് അക്കമിട്ട് വെളിപ്പെടുത്തും. രഹസ്യമൊഴി പുറത്തുവരുമ്പോൾ മാത്രം ജനങ്ങൾ അറിഞ്ഞാൽ മതിയെന്നാണ് കരുതിയിരുന്നത്. ജലീൽ മുൻകൈയെടുത്ത്, തന്നെ കുടുക്കാൻ ശ്രമിക്കുകയാണ്. രഹസ്യമൊഴി വെളിപ്പെടുത്തിയ ശേഷം കെ.ടി. ജലീൽ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാത്തിരുന്ന് കാണാം. ഗൂഢാലോചന നടത്തിയവരാണ് ഷാജ് കിരണിനെ മുഖ്യമന്ത്രിയുടെ ദൂതനായി പറഞ്ഞുവിട്ട് ഒത്തുതീർപ്പിന് ശ്രമിച്ചതെന്നും സ്വപ്ന പറഞ്ഞു.
`രഹസ്യമൊഴി കൊടുക്കുന്നതും അത് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുന്നതും കുറ്റമല്ല. കുറ്റകൃത്യം ചെയ്താൽ മാത്രമേ ഗൂഢാലോചനക്കുറ്റം വരികയുള്ളു. ഇത് കോടതിയിൽ വ്യക്തമാക്കും.'
-ആർ. കൃഷ്ണരാജ്
സ്വപ്നയുടെ അഭിഭാഷകൻ
`കറുത്ത മാസ്ക് ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം. കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത്'
-ഇ. പി. ജയരാജൻ,
എൽ.ഡി.എഫ് കൺവീനർ
മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുപ്പ് കാണാനേ പാടില്ല. കറുത്ത മാസ്ക് പാടില്ല, കറുത്ത വസ്ത്രം പാടില്ല. എന്താണ് കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ടാണ്. അതുകൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി കാണുന്നത്. ഇനി കറുപ്പ് നിറം നിരോധിക്കുമോ?
-വി.ഡി.സതീശൻ
(പ്രതിപക്ഷ നേതാവ് )
കറുത്ത വസ്ത്രവും മാസ്കും വിലക്കപ്പെട്ട ദിവസം ജനാധിപത്യത്തിന്റെ കറുത്ത ദിനമാണ് .പ്രതിഷേധങ്ങളുടെ ബലത്തിൽ അധികാരത്തിൽ എത്തിയ പാർട്ടിയുടെ തലവൻ എന്ന നിലയിൽ, ഇത്തരം അക്രമരഹിതമായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ അദ്ദേഹത്തിന്റെ സർക്കാരിന് ധാർമ്മികമായോ നിയമപരമായോ രാഷ്ട്രീയപരമായോ യാതൊരു അവകാശം ഇല്ല.
-ശശിതരൂർ എം.പി
( കോൺഗ്രസ് നേതാവ് )
വിലക്ക് വിഡ്ഢിത്തമാണ്. എന്തുകൊണ്ടാണ് സർക്കാരും പോലീസും കറുത്ത വസ്ത്രവും കറുത്ത മാസ്കും കാണുമ്പോൾ ഇത്ര അസ്വസ്ഥരാകുന്നത്. എന്ത് ധരിക്കണമെന്നത് ജനങ്ങളുടെ അവകാശമാണ്.
- ബി.ആർ.പി ഭാസ്കർ (മുതിര്ന്ന മാദ്ധ്യമ പ്രവർത്തകൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |