തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകർക്കാൻ അടുത്തകാലത്തായി കരുതിക്കൂട്ടിയുളള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം പാണ്ടിക്കാട്ട് ഇന്ത്യ റിസർവ് ബറ്റാലിയനുൾപ്പെടെ വിവിധ ബറ്റാലിയനുകളിൽ നിന്ന് റിക്രൂട്ട് ചെയ്ത പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈൻ മുഖാന്തിരം മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഭദ്രമായ ക്രമസമാധാന അന്തരീക്ഷം കരുതിക്കൂട്ടി തകർക്കണമെന്ന മനോഭാവത്തോടെ ചില ശക്തികൾ രംഗത്തുവരുന്നതിനെ തികഞ്ഞ ജാഗ്രതയോടെയാണ് നാം കാണേണ്ടത്. ഇതിനെയെല്ലാം തിരിച്ചറിഞ്ഞ് നല്ല രീതിയിൽ സംയമനം പാലിച്ച് തങ്ങളുടെ ചുമതലകൾ സത്യസന്ധമായും സമചിത്തതയോടും നിർവഹിക്കുന്ന പൊലീസ് സേനയെ അഭിനന്ദിക്കുകയാണ്.
ആ സേനയുടെ ഭാഗമായി മാറുമ്പോൾ അന്തസ് കാത്തു സൂക്ഷിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. കേരളത്തിൽ പൊലീസിന് പുതിയ മുഖമാണുള്ളത്. ദുരന്തമുഖങ്ങളിലും കർത്തവ്യനിർവഹണത്തിലും ജനോൻമുഖമായ പ്രവർത്തന രീതിയാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങൾക്ക് അത് നന്നായി ബോദ്ധ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ നാട് ഒട്ടേറെ ദുരന്തങ്ങൾ ഏറ്റുവാങ്ങിയ സന്ദർഭങ്ങളിലെല്ലാം ജനങ്ങളുടെ രക്ഷകരായും സഹായിയായും മാറിയ പൊലീസിനെ കൂടുതൽ ശക്തിപ്പെടുത്തി ജനകീയമാക്കി മുന്നോട്ട് പോകുകയാണ് സർക്കാരിന്റെ ലക്ഷ്യം. പ്രൊഫഷണൽ യോഗ്യതയുള്ള ധാരാളം പേർ കേരള പൊലീസിന്റെ ഭാഗമായതോടെ കുറ്രാന്വേഷണ രംഗങ്ങളിലുൾപ്പെടെ പ്രൊഫഷണലിസം കൈവരിക്കാൻ സേനയ്‌ക്ക് കഴിഞ്ഞു. എന്നാൽ അടുത്തകാലത്തായി പുതിയൊരുപ്രവണതയായ മയക്കുമരുന്ന് നമ്മുടെ നാട്ടിലാകെ വ്യാപിക്കുകയാണ്. യുവതയെ അതിന്റെ ഇരകളാക്കാനുള്ള വലിയ നീക്കം നടക്കുന്നു. അതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട് ഒറ്റക്കെട്ടായി അണിചേരേണ്ട മഹാദൗത്യത്തിന് ഒക്ടോബർ 2 ന് തുടക്കം കുറിക്കുമ്പോൾ നാടാകെ അണിചേരണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഡി.ജി.പി അനിൽ കാന്ത്, ബറ്റാലിയൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, ബറ്റാലിയൻ ഡി.ഐ.ജി രാജ് പാൽ മീണ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |