തിരുവനന്തപുരം: കൊവിഡ് ബൂസ്റ്റർഡോസ് വാക്സിനേഷൻ പൂർത്തിയായശേഷം പൗരത്വഭേദഗതി നിയമം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞ സാഹചര്യത്തിൽ കണ്ണൂർ ചരിത്ര കോൺഗ്രസിലെ വിഷയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ ഉന്നയിക്കുന്നത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്ന ഈ നിയമം കേരളത്തിൽ നടപ്പാക്കില്ല. ഇടതുപക്ഷം ഇവിടെയുള്ളിടത്തോളം നിയമം ഈ മണ്ണിൽ നടപ്പാവില്ല.
ഉന്നതവിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലൊതുക്കുക, അതുവഴി തങ്ങൾക്കാവശ്യമായ ചരിത്രം ഇന്ത്യയിൽ തങ്ങളുടേതായ രീതിയിൽ നിർമ്മിച്ചെടുക്കുക എന്നതാണ് സംഘപരിവാർ അജൻഡ. അതിന്റെ രാഷ്ട്രീയ പരീക്ഷണശാലകളാണ് അവരെ സംബന്ധിച്ച് സർവകലാശാലകൾ. അതാണിവിടെയും നടപ്പാക്കാൻ നോക്കുന്നത്. കേരളത്തിലെ സർവകലാശാലകളെ അതിന് വിട്ടുകൊടുക്കില്ല.
ആർ.എസ്.എസിന്റെ സംഘടനാ ട്രെയിനിംഗ് പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസേഴ്സ് ട്രെയിനിംഗ് ക്യാമ്പുകൾ ഒന്നും രണ്ടും മൂന്നും പൂർത്തിയാക്കിയവരെയാണ് കേരളത്തിലെ പല കൊലപാതകക്കേസുകളിലും ശിക്ഷിച്ചിട്ടുള്ളത്. അത്തരം പരിശീലനം നടക്കുന്ന ഒ.ടി.സിയിൽ ആറ് തവണ മുഖ്യാതിഥിയായി പങ്കെടുക്കാനായെന്ന് ഊറ്റം കൊള്ളുകയാണ് ഗവർണർ.
നെഞ്ചുവിരിച്ച്
നിന്ന് പോരാടും
കേരള സർവകലാശാലയിൽ വി.സി നിയമനത്തിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പരോക്ഷ സൂചന നൽകി. ഏകപക്ഷീയമായി വി.സിയെ നിയമിക്കാൻ ശ്രമം നടക്കുന്നു. ആർ.എസ്.എസിന്റെ രാഷ്ട്രീയ പരീക്ഷണശാലയാവാൻ സർവകലാശാലകളെ വിട്ടുകൊടുക്കാതെ നെഞ്ചുവിരിച്ച് നിന്ന് പോരാടാനുള്ള വഴിയാണ് സർക്കാർ തിരഞ്ഞെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |