തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളും നിർമ്മിതികളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കിയാവും ബഫർസോൺ എന്നും അതനുസരിച്ചുള്ള ഭൂപടം മാത്രമേ സുപ്രീംകോടതിയിൽ എത്തിക്കൂവെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മലയോര ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ബഫർസോൺ കരട് ഭൂപടത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ സർവേ നമ്പരുകൾ ഒരാഴ്ചയ്ക്കുള്ളിൽ വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനാഭിപ്രായം അനുസരിച്ച് കരട് ഭൂപടം പരിഷ്കരിക്കും.
മലയോരത്തെ 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർമാർ, തഹസിൽദാർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ഇന്നലെ ഓൺലൈനിൽ നടത്തിയ യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് ഉപഗ്രഹസർവേയും ഡ്രോൺ സർവേയും നടത്തിയത്. ഉപഗ്രഹ സർവേയിൽ നിഴലുകളും മറ്റും മൂലം അവ്യക്തതയുണ്ടായിരുന്നു. അത് പരിഹരിക്കാനാണ് ഫീൽഡ് സർവേ നടത്തിയത്. ഉപഗ്രഹസർവേയ്ക്കൊപ്പം ഫീൽഡ് സർവേയിലെ റിപ്പോർട്ടും ജനങ്ങളുടെ ആക്ഷേപങ്ങളും കൂടി സുപ്രീംകോടതിയിലും കേന്ദ്ര എംപവേർഡ് കമ്മിറ്റിമുമ്പാകെയും സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച നടത്തിയ ഉന്നതതല യോഗത്തിന്റെ തുടർച്ചയായാണ് ഇന്നലെ തദ്ദേശസ്ഥാപനങ്ങളുടെ യോഗം നടത്തിയത്.
സർക്കാരിന് ബഫർ സോൺ വിഷയത്തിൽ ഒരുഅവ്യക്തതയും ഇല്ല. വസ്തുതകളും വിവരങ്ങളും മറച്ചുവച്ച് ജനങ്ങളെ പുകമറയിൽ നിറുത്താനും സർക്കാരിനെതിരെ വൈകാരിക പ്രതികരണമുണ്ടാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. അത് ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭയംവേണ്ട, എല്ലാം പരിഹരിക്കും
1. സുപ്രീംകോടതിയിൽ നൽകുന്ന ഭൂപടം മാത്രമായിരിക്കും അടിസ്ഥാന രേഖ. അതിന്റെ കരട് ഇന്നലെ സർക്കാരിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
2. വനംവകുപ്പ് തയ്യാറാക്കിയ ഭൂപടം പൊതുജനങ്ങൾക്കായി എല്ലാ വാർഡിലും പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കും. ഇതിൽ വരുന്ന സർവേ നമ്പരുകളാണ് ഒരാഴ്ചയ്ക്കുള്ളിൽ വെബ്സൈറ്റിലിടുന്നത്. അതിൽ ഏതെങ്കിലും ജനവാസകേന്ദ്രം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ രേഖപ്പെടുത്താൻ സമയം നൽകും. അധിക വിവരങ്ങൾ രേഖപ്പെടുത്താൻ ജനുവരി ഏഴുവരെ സമയമുണ്ട്.
3. ജനങ്ങളുടെ പരാതി കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ ഹെൽപ് ഡെസ്‌ക്ക് രൂപീകരിച്ചു. അധിക വിവരങ്ങൾ eszexpertcommittee@gmail എന്ന വിലാസത്തിൽ ശേഖരിച്ച് ക്രോഡീകരിക്കും.11നാണ് സുപ്രീംകോടതിയിൽ കേസ് വരുന്നത്.
4. മൊബൈൽ ആപ്പ് ഉപയോഗിച്ച് ഓരോ നിർമ്മിതിയുടെയും ജനവാസകേന്ദ്രത്തിന്റെയും കൃഷിയിടത്തിന്റെയും ജിയോ ടാഗിംഗ് നടത്തും. വാഹനങ്ങളിൽ മൊബൈൽ ഹെൽപ് ഡെസ്‌ക്കും മൈക് അനൗൺസ്‌മെന്റും നടത്തും. ഇതേ സമിതി തന്നെ ഫീൽഡ് വെരിഫിക്കേഷനും നടത്തും. പശുത്തൊഴുത്തോ ഏറുമാടമോ കാത്തിരിപ്പ് കേന്ദ്രമോ തുടങ്ങി എല്ലാ നിർമ്മിതികളും ഉൾപ്പെടുത്തും.
5. ലഭ്യമായ അധിക വിവരങ്ങൾ ഉൾപ്പെടുത്തി വനം വകുപ്പ് വീണ്ടും ഭൂപടം പുതുക്കും. പുതുക്കിയ ഭൂപടം തദ്ദേശ സ്ഥാപനത്തിലെ സർവകക്ഷി സമിതി പരിശോധിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ വീണ്ടും അന്തിമ കരട് റിപ്പോർട്ട് തയ്യാറാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |