തിരുവനന്തപുരം: കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മ വാർഷികം, കേരളകൗമുദിയുടെ 111-ാം വാർഷികം ആഘോഷം ഇന്ന് വൈകിട്ട് 6ന് എ.കെ.ജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും.
കുമാരനാശാനെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന്റെ കവർ പ്രകാശനം വെള്ളാപ്പള്ളി നടേശന് നൽകി മുഖ്യമന്ത്രി നിർവഹിക്കും. മഞ്ചു വെള്ളായണി തിരക്കഥയെഴുതി എസ്. മഹേഷ് സംവിധാനം ചെയ്‌ത കുമാരനാശാനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.
കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി ആമുഖ പ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വീണ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യാരാജേന്ദ്രൻ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി. റെജി, തിരുവനന്തപുരം-ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ തുടങ്ങിയവർ പങ്കെടുക്കും.
'വീണപൂവ് വിത്തും വൃക്ഷവും" എന്ന വിഷയത്തെ ആസ്‌പദമാക്കി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പ്രഭാഷണം നടത്തും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്‌ട അതിഥികൾക്ക് കേരളകൗമുദിയുടെ ഉപഹാരം ചീഫ് എഡിറ്റർ ദീപു രവി സമ്മാനിക്കും. ന്യൂ രാജസ്ഥാൻ മാർബിൾസാണ് മുഖ്യ സ്പോൺസർ. ഉദ്ഘാടനച്ചടങ്ങിന് ശേഷം പ്രശസ്‌ത ഗായകരായ മധു ബാലകൃഷ്‌ണൻ, മഞ്ജരി, ഇഷാം എന്നിവർ നയിക്കുന്ന ഗാനസന്ധ്യയും നടി അനുശ്രീയും സംഘവും നയിക്കുന്ന നൃത്തപരിപാടിയും (മേയ് ഫ്ളവർ 2022) അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |