തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ 42ാം വിവാഹ വാർഷികത്തിന് ആശംസാപ്രവാഹം. ഭാര്യ കമലയുമായി മുഖത്തോട് മുഖം നോക്കി ചിരിക്കുന്ന ചിത്രവുമായി പിണറായി ഇന്നലെ ഫേസ്ബുക്കിലൂടെയാണ് വിവാഹവാർഷികം പങ്കുവച്ചത്. 'ഒരുമിച്ചുള്ള 42 വർഷങ്ങൾ' എന്ന കുറിപ്പോടെ. പോസ്റ്റിന് നാനാമേഖലയിലുള്ളവർ ആശംസകൾ നേർന്നു. അതിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരുമുണ്ടായിരുന്നു. ലൈക്കുകളുടെ നീണ്ട നിരയായിരുന്നു. ആദ്യമായാണ് വിവാഹവാർഷികം പിണറായി പുറത്തറിയിക്കുന്നത്.
1979 സെപ്തംബർ 2 നായിരുന്നു വിവാഹം. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദനാണ് കത്തിലൂടെ വിവാഹത്തിന് ക്ഷണിച്ചത്. ആരാധകർ ആ കത്തിന്റെ കോപ്പിയും തപ്പിയെടുത്താണ് ആശംസകൾ നേർന്നത്.
സുഹൃത്തേ, സ: പിണറായി വിജയനും തൈക്കണ്ടിയിൽ ആണ്ടി മാസ്റ്ററുടെ (ഒഞ്ചിയം) മകൾ കുമാരി ടി. കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബർ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശേരി ടൗൺഹാളിൽ വച്ച് നടത്തുന്നതാണ്. തദവസരത്തിൽ താങ്കളുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ചടയൻ ഗോവിന്ദൻ, സെക്രട്ടറി, കമ്മ്യൂണിസ്റ്റ് (മാർക്‌സിസ്റ്റ്) പാർട്ടി, കണ്ണൂർ ജില്ലാ കമ്മിറ്റി. സമ്മാനങ്ങൾ സദയം ഒഴിവാക്കുക എന്നായിരുന്നു ക്ഷണക്കത്തിന്റെ ഉള്ളടക്കം.
....ഞങ്ങളുടെ ജീവനായ സഖാവിനും ഞങ്ങളുടെ ഹൃദയത്തോട് ചേർത്ത് നിറുത്തിയ സഖാവിന്റെ പ്രിയതമയ്ക്കും ഒരായിരം ആശംസകൾ... ഇനിയും ഒരുപാട് കാലം ഒന്നിച്ച് സന്തോഷജീവിതം നേരുന്നു...പാവപ്പെട്ട മലയാളികളുടെ രക്ഷകനായി അങ്ങും ഉറച്ച പിന്തുണയുമായി കമല ടീച്ചറും ഉണ്ടാകണമെന്ന് ഓരോ മലയാളിയും ആഗ്രഹിക്കുന്നു... ആരാധകരുടെ ആശംസകൾ അങ്ങനെ നീളുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |