കണ്ണൂർ: ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഇടതു സർക്കാരിന്റെ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർവതല സ്പർശിയായ വികസനമാണ് കേരളം കണ്ടത്.. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം വെട്ടിക്കുറയ്ക്കുന്നു. പ്രതിപക്ഷത്തിന് ശബ്ദിക്കാൻ കഴിയാത്തത് എന്തു കൊണ്ടാണ്?. കേരളത്തിന് അർഹമായ വിഹിതം നൽകണമെന്ന് പ്രതിപക്ഷം പറഞ്ഞോ?. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് സാധുക്കളായ ജനം വിശ്വസിച്ചു. അങ്ങനെ എം.പിയായവർ പാർലമെന്റിൽ പോയി ഒന്നും സംസാരിച്ചില്ല-മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിൽ 62,000 കോടിയുടെ കിഫ്ബി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. നാടിന്റെ വികസനത്തിന് എൽ.ഡി .എഫ്, യു .ഡി .എഫ് എന്ന വേർതിരിവ് സർക്കാർ കാണിച്ചില്ല.. പ്രതിപക്ഷം എല്ലാറ്റിനെയും എതിർക്കുകയാണ്. നാടിനെ നവീകരിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ. യൂണിവേഴ്സിറ്റികളിൽ 1500 പുതിയ ഹോസ്റ്റൽ മുറികളുണ്ടാക്കും. 250 ഇന്റർനാഷണൽ ഹോസ്റ്റൽ മുറികളും പണിയും. 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകാനാവും വിധമാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.
വി.മുരളീധരന്റേത്
നിഷേധ സമീപനം
സിൽവർലൈൻ പദ്ധതിക്കെതിരെ നിന്ന ഒരു കേന്ദ്ര മന്ത്രിയോട് ജനങ്ങളുടെ പ്രതികരണം എല്ലാവരും കണ്ടതല്ലേയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ജനത്തിന് എല്ലാം മനസിലായി. എങ്ങനെയാണ് ഒരു
കേന്ദ്ര മന്ത്രിക്ക് ഇത്തരം നിഷേധാത്മകമായ സമീപനം സ്വീകരിക്കാനാവുന്നത്?. വി.മുരളീധരന് കാര്യം ജനങ്ങളിൽ നിന്ന് നേരിട്ട് മനസിലായി. പ്രധാനമന്ത്രിയുമായി ഈ വിഷയത്തിൽ ആരോഗ്യകരമായ ചർച്ച നടത്തിയതാണ്. എത്ര നല്ല സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗത്തിന് എങ്ങനെ ഈ നിലപാട് സ്വീകരിക്കാനാവുന്നു?- മുഖ്യമന്ത്രി ചോദിച്ചു.
ഉത്സവാന്തരീക്ഷത്തിൽ സർക്കാരിന്റെ
ഒന്നാം വാർഷികാഘോഷ തുടക്കം
കണ്ണൂർ :രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് കണ്ണൂരിൽ ആവേശകരമായ തുടക്കം. കണ്ണൂർ പൊലീസ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വികസന വീഡിയോകളുടെ ഡിജിറ്റൽ സ്വിച്ച് ഓൺ ചെയ്തായിരുന്നു ഉദ്ഘാടനം. ഏപ്രിൽ 14 വരെ നടക്കുന്ന 'എന്റെ കേരളം"മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
മന്ത്രി അഡ്വ. കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം വി ഗോവിന്ദൻ , എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി മോഹനൻ എന്നിവർ ആശംസ നേർന്നു. ചീഫ് സെക്രട്ടറി വിപി ജോയി സ്വാഗതവും ,പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പെടെ പങ്കാളികളായി. ഗ്രാമ്യ നിടുവാലൂർ അവതരിപ്പിച്ച നാടൻ പാട്ടും കേരള ക്ഷേത്ര കലാ അക്കാഡമിയുടെ പഞ്ചവാദ്യവും ഉദ്ഘാടനം കൊഴുപ്പിച്ചു. സർക്കാർ അധികാരമേറ്റ മേയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികൾക്കാണ് തുടക്കമായത്. ഇതോടനുബന്ധിച്ച് എല്ലാ ജില്ലകളിലും എന്റെ കേരളം പ്രദർശന മേളയും നടക്കും. തിരുവനന്തപുരത്ത് മേയ് 20ന് സമാപനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |